ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ തുടരുകയാണ്.
ഇന്ന് അസമിലെ എല്ലാ ജില്ലകളിലും ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തും. ശേഷം നാളെ സിനിമാ താരങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
തിങ്കളാഴ്ച വീണ്ടും സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്താനും ഓള്‍ ഇന്ത്യാ സ്റ്റുഡന്റ്‌സ് യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ ഇന്നു മുതല്‍ പരീക്ഷകള്‍ ബഹിഷ്‌കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രക്ഷോഭകാരികള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് അസം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടും സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ പലയിടങ്ങളിലും തുടരുകയാണ്. അഞ്ച് പ്രക്ഷോഭകരാണ് ഇതുവരെ സൈന്യത്തിന്‍റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.
അർധ സൈനിക വിഭാഗങ്ങൾക്ക് പുറമെ കരസേനയേയും ക്രമസമാധാന പ്രശ്നങ്ങൾ നേരിടാൻ വിന്യസിച്ചിരിക്കുകയാണ്. കഴിഞ്ഞ നാല് ദിവസമായി അസമില്‍ ബന്ദിന് സമാനമായ പ്രതീതിയാണ്.
ഇന്നു വൈകീട്ടോടെ ഇന്‍റർനെറ്റ് നിയന്ത്രണങ്ങൾ പിൻവലിച്ചേക്കുമെന്നാണ് സൂചന. മാത്രമല്ല പെട്രോൾ പമ്പുകള്‍ അടക്കമുള്ള അവശ്യ കേന്ദ്രങ്ങളും ഇന്നുമുതൽ പ്രവർത്തിച്ചേക്കും. ബില്ലിനെ ചൊല്ലി അസം സർക്കാരിനകത്തും വലിയ ഭിന്നതയാണ് ഉയരുന്നത് .
പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ മേഘാലയ, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലേക്കുള്ള സന്ദര്‍ശനം ആഭ്യന്തര മന്ത്രി അമിത് ഷാ ഉപേക്ഷിച്ചു. മേഘാലയയിലേയും അരുണാചലിലേയും ക്രമസമാധാന നില വിലയിരുത്താനും പ്രക്ഷോഭ രംഗത്തുള്ള നേതാക്കളുമായി സംസാരിക്കാനുമാണ് ആഭ്യന്തരമന്ത്രി പ്രധാനമായും സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്.
ഇതിനിടയില്‍ ബംഗാളിലും പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രക്ഷോഭം തുടരുകയാണ്. മുര്‍ഷിദാബാദ് ജില്ലയിലെ ബെല്‍ഡംഗയില്‍ പ്രക്ഷോഭകാരികള്‍ റെയില്‍വെ സ്റ്റേഷന് തീയിടുകയും പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും ചെയ്തു.
ഡല്‍ഹിയിലും സമരം ശക്തമാകുകയാണ്. പ്രക്ഷോഭവുമായി രംഗത്തെത്തിയ ജാമിയ മിലിയ സര്‍വകലാശാലയിലെ അമ്പതോളം വിദ്യര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.