ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയ്ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (CDS) ജനറല്‍ ബിപിന്‍ റാവത്ത് (Bipin Rawat).
ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ചൈനക്കെതിരേ സൈനിക നീക്കം നടത്തുമെന്ന സൂചനയാണ് അദ്ദേഹം നല്കിയിരിയ്ക്കുന്നത്. ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ ദൗര്‍ബല്യമായി കാണേണ്ടതില്ലെന്നും സംയുക്ത സേനാമേധാവി പറഞ്ഞു. പാംഗോങ് മേഖലയിൽ നിന്നും പിൻമാറാൻ യാതൊരു ശ്രമവും നടത്താത്ത ചൈനീസ് നിലപാടിനെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.
ലഡാക്കിൽ ചൈനീസ് സൈന്യം നടത്തിയ അതിക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സൈനിക നടപടികളും ആലോചനയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ മാത്രമേ ഇതേക്കുറിച്ച് ആലോചിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് സൈന്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയും നയതന്ത്ര മാര്‍ഗവും പരാജയപ്പെട്ടാല്‍ മാത്രമേ സൈനികമാര്‍ഗം പരിഗണിക്കൂ എന്നും ബിപിന്‍ റാവത്ത് പറഞ്ഞു. യഥാര്‍ഥ നിയന്ത്രണരേഖയില്‍ സംഘര്‍ഷങ്ങള്‍ സംഭവിക്കുന്നത് അതിര്‍ത്തിമേഖലയിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍കൊണ്ടാണ്. കൃത്യമായി അതിര്‍ത്തി നിശ്ചയിക്കാന്‍ സാധിക്കാത്ത നിരവധി പ്രദേശങ്ങള്‍ നമുക്കുണ്ട്. അത്തരം പ്രദേശങ്ങളില്‍ ചര്‍ച്ച തന്നെയാണ് പ്രശ്നപരിഹാരത്തിനുള്ള പ്രധാന മാര്‍ഗം. ചര്‍ച്ചകളിലുടെ പിന്മാറ്റം തീരുമാനിക്കല്‍ തന്നെയാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
Also read:
അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സൈന്യം പ്രതിജ്ഞാബദ്ധമാണ്. സൈനികനീക്കത്തിന് ഏത് സമയവും സൈന്യം തയാറാണ്. പ്രതികൂല കാലാവസ്ഥലയിലും നിയന്ത്രണരേഖയില്‍ സ്ഥാനം ഉറപ്പിക്കാന്‍ സൈന്യത്തിനു കഴിയുമെന്നും ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു. അതിര്‍ത്തിയിലെ ചൈനയുടെ അതിക്രമം തടയാനുള്ള സൈനികമാര്‍ഗം ഇന്ത്യന്‍ സൈന്യത്തിന്റെ മുന്നില്‍ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഏതൊക്കെ സാധ്യതകളാണ് പരിഗണിക്കുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചില്ല.