ന്യൂഡല്‍ഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി നമ്പര്‍ 1 അഴിമതിക്കാരനെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്.
നരേന്ദ്രമോദിക്ക് രോഗാതുരമായ മാനസികാവസ്ഥയാണ്. പരാജയഭീതിമൂലം അദ്ദേഹം മാനസിക രോഗിയെപ്പോലെ പെരുമാറുകയാണെന്നും രാജ്യം മോദിക്ക് മാപ്പ് നൽകില്ലെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.
"താങ്കളുടെ പിതാവ് മുഖസ്‌തുതിക്കാര്‍ക്ക് മിസ്‌റ്റര്‍ ക്ലീന്‍ ആയിരിക്കാം. പക്ഷേ, ജീവിതം അവസാനിക്കുമ്പോള്‍ അദ്ദേഹം ഭ്രഷ്ടചാരി നമ്പര്‍ 1 (അഴിമതി നമ്പര്‍ 1) ആയിരുന്നു." ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് പ്രസംഗിച്ചത്.
രാജീവ് ഗാന്ധിയെയും കോണ്‍ഗ്രസിനെയും പിടിച്ചുലച്ച ബോഫേഴ്‌സ് കേസിനെ പരാമര്‍ശിച്ചായിരുന്നു മോദിയുടെ ആരോപണം. സ്വീഡനില്‍ നിന്ന് ഇന്ത്യക്ക് വെടിക്കോപ്പുകള്‍ വാങ്ങാന്‍ സ്വീഡിഷ് നിര്‍മ്മാണക്കമ്പനിയായ ബോഫേഴ്‌സില്‍ നിന്ന് രാജീവ് ഗാന്ധി അടക്കമുള്ള ഉന്നതര്‍ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. എ്‌ന്നാല്‍, ഇതില്‍ രാജീവ് ഗാന്ധി കുറ്റക്കാരനാണ് എന്നതിന് തെളിവുകളില്ലെന്ന് കോടതി വിധിച്ചിട്ടുള്ളതാണ്.
എന്നാൽ മോദിയുടെ പരാമര്‍ശത്തിനെതിരെ രാഹുലും പ്രിയങ്കയും രംഗത്തെത്തി. സ്വന്തം അഴിമതിക്കറ അച്ഛന്‍റെ പേരിൽ ചാർത്തിയുള്ള മോദിയുടെ രക്ഷപ്പെടൽ ഫലം കാണില്ലെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ തിരിച്ചടിച്ചിരുന്നു. അഴിമതിക്കാരനാണെന്ന പരാമർശം രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ അപമാനിക്കലാണെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ മറുപടി.
ഗുജറാത്തിലെ ഗാന്ധിനഗറിൽ അന്തരിച്ച ബിജെപി നേതാവ് ജെ കൃഷ്ണ മൂർത്തിയുടെ സ്വത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി കൈയ്യേറി വച്ചിരിക്കുകയാണ്. കൃഷ്ണമൂർത്തി മരിച്ചാൽ അദ്ദേഹത്തിന്‍റെ കുടുംബത്തിനു ലഭിക്കേണ്ട സ്വത്താണ് മോദി കൈവശം വച്ചിരിക്കുന്നതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ രാഹുല്‍ ഗാന്ധി റാഫേല്‍ വിഷയത്തില്‍ നടത്തിയ പരാമര്‍ശങ്ങളാണ് നരേന്ദ്രമോദിയെ ചൊടിപ്പിച്ചത്. തന്‍റെ ഇമേജ് തകര്‍ക്കാനായിരുന്നു രാഹുല്‍ ഗാന്ധി റാഫേലിനെ കുറിച്ച് വീണ്ടും ചര്‍ച്ച ചെയ്തതെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു. തന്‍റെ പ്രതിച്ഛായ തകര്‍ത്ത്, ചെറുതാക്കി കാണിച്ച് ദുര്‍ബ്ബല സര്‍ക്കാര്‍ ഉണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും മോദി പറഞ്ഞു. താന്‍ രാഹുലിനെ പോലെ വായില്‍ സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ചവനല്ല എന്നും മോദി പറഞ്ഞു.