ബെംഗളൂരു: തൊഴിലില്ലായ്മയേയും പക്കോഡ കച്ചവടത്തെയും ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശത്തിന്‍റെ പേരിൽ ബെംഗളൂരുവില്‍ എൻ.എസ്.യു.ഐയുടെ പ്രതിഷേധം.
നരേന്ദ്ര മോദിയുടെ പ്രസ്താവനയെ എതിർത്ത എൻ.എസ്.യു.ഐ അംഗങ്ങള്‍ ഒരു ബിരുദദാനച്ചടങ്ങിന് ശേഷം, ചുട്ടുപൊള്ളുന്ന എണ്ണയില്‍ പക്കോഡ വറുത്തെടുത്താണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മോദി പക്കോഡ, അമിത് ഷാ പക്കോഡ, യോഗി ആദിത്യനാഥ് പക്കോഡ തുടങ്ങി ബിജെപിയുടെ മുന്‍ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പേരിലും പക്കോഡ ഉണ്ടാക്കിയാണ് എൻ.എസ്.യു.ഐ പ്രതിഷേധിച്ചത്. എല്ലാ പക്കോഡയ്ക്കും ഇരുപത് രൂപയാണ് വില.
ബാംഗ്ലൂരിലെ ആർ.സി. കോളേജ്, എസ്.ജെ.പി കോളേജ്, മൗണ്ട് കാർമ്മൽ കോളേജ് എന്നിവിടങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
കഴിഞ്ഞയാഴ്ച ഒരു ചാനൽ അഭിമുഖത്തിൽ തൊഴിലില്ലായ്മയെക്കുറിച്ച് പരാമർശിക്കവേ, പക്കോഡ കച്ചവടത്തിലൂടെ ഒരു ദിവസം 200 രൂപ സമ്പാദിക്കുന്നവരെ തൊഴിൽരഹിതരായി കണക്കാക്കാനാകുമോ എന്ന്‍ നരേന്ദ്ര മോദി ചോദിച്ചിരുന്നു.
അതേസമയം കോൺഗ്രസ് പ്രസ്താവനയെ തള്ളി ബിജെപിയും രംഗത്തെത്തിയതോടെ സംഭവം ദേശീയതലത്തില്‍ വരെ ചര്‍ച്ചയായി. മോദിയെ പലരും തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ബിജെപി വക്താവ് സുരേഷ് കുമാർ സൂചിപ്പിച്ചു.