അഹമ്മദാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിനുശേഷം നരേന്ദ്രമോദി ജന്മ നാടായ ഗുജറാത്തിലെത്തി. അമ്മ ഹീരാ ബെന്നിന്‍റെ അനുഗ്രഹം തേടിയാണ് മോദി ഗുജറാത്തിലെത്തിയത്.
ഗാന്ധി നഗറിലെ വീട്ടിലെത്തിയാണ് മോദി അമ്മയെ കണ്ടത്. കാൽ തൊട്ട് വന്ദിച്ച മോദിയെ തലയിൽ തൊട്ട് അമ്മ അനുഗ്രഹിച്ചു. അമ്മയുടെ അനുഗ്രഹം വാങ്ങിയ നരേന്ദ്ര മോദി തന്നെകാണാനായി വഴിയില്‍ കാത്തിരുന്നവരെയും അഭിവാദ്യം ചെയ്തു.
രണ്ടാം വട്ടവും പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായി ജന്മനാട്ടിലെത്തുന്ന മോദിയെ കാണുന്നതിനായി നാട്ടുകാരും ബിജെപി പ്രവര്‍ത്തകരുമടങ്ങുന്ന വലിയൊരു ജനകൂട്ടം തന്നെ വീടിന് പുറത്ത് തടിച്ചുകൂടിയിരുന്നു. ശക്തമായ സുരക്ഷാ സന്നാഹങ്ങളോടെയാണ് മോദി വീട്ടിലെത്തിയത്.
ജനം വീണ്ടും അധികാരമേല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തമായി കാണുന്നുവെന്നും ജനങ്ങള്‍ക്ക് പങ്കാളിത്തമുള്ള ഭരണമായിരിക്കും അടുത്ത അഞ്ച് വര്‍ഷം കാഴ്ച്ചവെക്കുകയെന്നും അഹമ്മദാബാദില്‍ സംഘടിപ്പിച്ച റാലിയില്‍ മോദി പറഞ്ഞു.
സൂറത്തില്‍ 22 വിദ്യാര്‍ത്ഥികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ മോദി അനുശോചനമറിയിച്ചു. ഗുജറാത്തിലെ ജനങ്ങളെ കാണാനാണ് ഞാന്‍ ഇവിടെയെത്തിയത്. ഇവിടത്തെ ജനങ്ങളുടെ അനുഗ്രഹം എക്കാലത്തും എനിക്ക് പ്രിയപ്പെട്ടതായിരിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ആറ് ഘട്ടം പിന്നിട്ടപ്പോള്‍ ബിജെപിക്ക് 300 സീറ്റ് ലഭിക്കുമെന്ന് താന്‍ പറഞ്ഞു. എന്നാല്‍, എല്ലാവരും കളിയാക്കി. ഫലം വന്നപ്പോള്‍ എന്‍റെ വാക്കുകള്‍ ശരിയായി. ഭരണനേട്ടത്തിനാണ് എല്ലാവരും വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് സന്ദര്‍ശനത്തിന് ശേഷം തന്നെ വിജയിപ്പിച്ച കാശിയിലെ ജനങ്ങളോട് നന്ദി പറയാന്‍ പോകുമെന്നും മോദി ട്വീറ്റ് ചെയ്തിരുന്നു. ഭരണതുടര്‍ച്ച നേടിയ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ചയാണ് പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുക.