"കശ്മീരിനെ കീറിമുറിച്ചാല്‍ ഐക്യം ഉണ്ടാകില്ല", രാഹുല്‍ ഗാന്ധി

ജമ്മു-കശ്മീര്‍ വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 

Last Updated : Aug 6, 2019, 02:22 PM IST
"കശ്മീരിനെ കീറിമുറിച്ചാല്‍ ഐക്യം ഉണ്ടാകില്ല", രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ജമ്മു-കശ്മീര്‍ വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 

ജമ്മു-കശ്മീരിനെ കീറിമുറിച്ചത് കൊണ്ടും അവിടെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യുകയും തടവിലാക്കുകയും ചെയ്യുന്നതുകൊണ്ടും രാജ്യത്ത് ഐക്യമുണ്ടാകില്ല, അത്, നമ്മുടെ ഭരണഘടനയുടെ തന്നെ ലംഘനമാണ്. തുണ്ട് ഭൂമികളല്ല, ജനങ്ങളാണ് ഈ രാജ്യം നിര്‍മ്മിച്ചത്. സര്‍ക്കാരിന്‍റെ അധികാര ദുര്‍വിനിയോഗം ദേശ സുരക്ഷയ്ക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.   

ജമ്മു-കശ്മീര്‍ വിഷയത്തില്‍ ഇതു വരെ പ്രതികരിക്കാതിരുന്ന രാഹുല്‍ ഗാന്ധി ആദ്യ പ്രതികരണം അറിയിച്ചിരിക്കുകയാണ്. ബില്ലിനെ ശക്തമായി എതിര്‍ത്തു കൊണ്ട് എന്താണ് കശ്മീരില്‍ നടക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു.

എന്നാല്‍, രാജ്യസഭയിലെന്ന പോലെ ലോക്‌സഭയിലും കോണ്‍ഗ്രസും മിക്ക പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിനെ എതിര്‍ത്തു. എന്നാല്‍ ജമ്മു-കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ തന്നെ ഭിന്നാഭിപ്രായവും ശക്തമായിട്ടുണ്ട്. ബില്ലിനെ കണ്ണടച്ച്‌ എതിര്‍ക്കുന്നത് ദോഷം ചെയ്യുമെന്ന നിലപാടിലാണ് ജനാര്‍ദ്ദന്‍ ത്രിവേദി ഉള്‍പ്പടെയുള്ള നേതാക്കള്‍.

"ജമ്മു-കശ്മീര്‍ രാജ്യത്തിന്‍റെ അവിഭാജ്യ ഘടകമാണ്. പാക് അധിനിവേശ കശ്മീരും ഇന്ത്യയുടെ ഭാഗം തന്നെയാണ്. ഈ മേഖലക്ക് വേണ്ടി ജീവന്‍ നല്‍കാനും തയ്യാറാണ്. ജമ്മു-കശ്മീര്‍ എന്നു പറയുമ്പോള്‍ പാക് അധിനിവേശ കശ്മീരും ഉള്‍പ്പെടുന്നതാണ്. പാക് അധിനിവേശ കശ്മീരും അക്‌സായ് ചിനും ഉള്‍പ്പെടുന്നതാണ് ജമ്മു-കശ്മീരിന്‍റെ അതിര്‍ത്തിയെന്ന് ഭരണഘടനയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്‍റെ പ്രതികരണം കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന നിലയിലാണ്', അമിത് ഷാ പ്രതികരിച്ചു.

ഇന്നലെ രാജ്യസഭക്ക് പിന്നാലെ ലോക്‌സഭയിലും ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും, സംസ്ഥാനത്തെ വിഭജിക്കാനുമുള്ള പ്രമേയവും ബില്ലുകളും ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചിരുന്നു. സര്‍ക്കാര്‍ തീരുമാനത്തിന് രാഷ്ട്രപതി ഇതിനകം അംഗീകാരം നല്‍കിയിട്ടുണ്ട്. ജമ്മു-കശ്മീരിനെ ലഡാക്ക് എന്നും ജമ്മു-കശ്മീര്‍ എന്നുമായി വിഭജിച്ച്‌ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കുക എന്നതാണ് വിഭജന ബില്ലിലെ ശുപാര്‍ശ.

 

 

Trending News