നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പുതിയ കൊറോണ കേസ് സ്ഥിരീകരിച്ചു. ശനിയാഴ്ചയാണ് കേസ് സ്ഥിരീകരിച്ചത്. സെക്ടര്‍ 74ലെ സൂപ്പര്‍ടെക് കേപ്ടൌണ്‍ സൊസൈറ്റിയില്‍ ഒരാള്‍ക്കാന് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് അധികൃതര്‍ സൊസൈറ്റിയുടെ ഗേറ്റുകള്‍ സീല്‍ ചെയ്തു.
ജില്ല മജിസ്ട്രേറ്റിന്‍റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. സെകട്ര്‍ 74ലേക്കുള്ള വാഹനങ്ങളുടെ വരവും പോക്കും മാര്‍ച്ച് 21 മുതല്‍ മൂന്നു ദിവസത്തേക്ക് നിരോധിച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ രൂക്ഷമായി മാറുന്ന സാഹചര്യത്തില്‍ എല്ലാവരും വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ തുടരണമെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന അറിയിപ്പ്.
ജനക്കൂട്ടത്തെ തടയാന്‍ നോയിഡയിലെ മാളുകള്‍ അടച്ചിടണമെന്ന് നിര്‍ദേശിച്ച പോലീസ് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ഉത്തര്‍പ്രദേശില്‍ രോഗ൦ സ്ഥിരീകരിച്ചവരുടെ എണ്ണം 23ആയി. 258പേര്‍ക്കാണ് ഇന്ത്യയൊട്ടാകെ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
അതേസമയം, കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നിർമ്മാണ തൊഴിലാളികൾക്കും ദിവസവേതനക്കാർക്കും ആയിരം രൂപ നൽകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ഈ സഹായം സംസ്ഥാനത്തെ ഇരുപതു ലക്ഷത്തോളം വരുന്ന നിർമ്മാണ തൊഴിലാളികൾക്കും 15 ലക്ഷം വരുന്ന ദിവസവേതന തൊഴിലാളികൾക്കും സഹായകമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പണം കൈമാറുന്നത് ബാങ്ക് അക്കൗണ്ടുകൾ വഴി ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കൂടാതെ BPL കാർഡ് ഉടമകൾക്ക് സൗജന്യ റേഷൻ നല്കുമെന്നും അദ്ദേഹം പറഞ്ഞു. ഇവർക്ക് 20 കിലോ ഗോതമ്പും 15 കിലോ അരിയും നല്കുമെന്നും യോഗി പറഞ്ഞു. കൂടാതെ ഏപ്രിൽ-മെയിലെ പെൻഷൻ ഏപ്രിലിൽ തന്നെ നല്കുമെന്നും അദ്ദേഹം പറഞ്ഞു.