പഞ്ചാബ് നാഷണല്‍ ബാങ്കിൽനിന്നു കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ രത്നവ്യാപാരി നീരവ് മോദിയുടെ പ്രിയപ്പെട്ട ചിത്രങ്ങള്‍ ലേലത്തില്‍ വിറ്റു.
നീരവ് മോദിയുടെ ശേഖരത്തിലെ 55 പെയിന്‍റിംഗുകളാണ് ലേലത്തില്‍ വിറ്റത്.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഫ്രോനാറ്റ് എന്നാ സ്ഥാപനമാണ് 'സ്പ്രിംഗ് ലൈവ് ഓക്ഷന്‍' എന്ന പേരില്‍ ലേലം സംഘടിപ്പിച്ചത്.
54.84 കോടി രൂപയാണ് ആദായ നികുതി വകുപ്പിനു വേണ്ടി നടത്തിയ ലേലത്തില്‍ നിന്ന് ശേഖരിച്ചത്. ഈ തുക മുംബൈയിലെ ആദായനികുതി വകുപ്പിന് തന്നെ കൈമാറും.
വിഎസ് ഗൈറ്റ്ടോന്‍ഡിന്‍റെ എക്കാലത്തെയും മികച്ച സൃഷ്ടിയായ ചിത്രം വിറ്റത് 25.2 കോടി രൂപയ്ക്കാണ്.
തിരുവിതാംകൂര്‍ മഹാരാജാവും അനുജനും ചേര്‍ന്ന് ബക്കി൦ഗ്ഹാമിലെ പ്രഭു റിച്ചാര്‍ഡ് ടെംപിള്‍ ഗ്രെന്‍വില്ലെയെ സ്വീകരിക്കുന്ന രാജ രവി വര്‍മ്മ ചിത്രത്തിന് ലഭിച്ചത് 16.1 കോടി രൂപയാണ്.
മോഡേണ്‍, കണ്ടംപററി വിഭാഗത്തില്‍പ്പെട്ട ഇന്ത്യന്‍ പെയിന്‍റി൦ഗുകള്‍, കണ്ടംപററി വിഭാഗത്തില്‍പ്പെട്ട ചൈനീസ് പെയിന്‍റി൦ഗുകള്‍ തുടങ്ങിയവയാണ് ലേലത്തില്‍ വച്ചത്.
എഫ്. എന്‍ ഫൗസ, അക്ബര്‍ പദംസീ, ജഗദീഷ് സ്വാമിനാഥന്‍, രാമേശ്വര്‍ ബ്രൂട്ട എന്നിവരുടെ പെയിന്‍റിംഗുകളും ലേലം ചെയ്തവയില്‍ ഉള്‍പ്പെടും.
പിഎന്‍ബി തട്ടിപ്പ് കണ്ടെത്തിയ ശേഷം നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ പെയിന്‍റിംഗുകളാണിവ.
കഴിഞ്ഞയാഴ്ചയാണ് മുംബൈയിലെ പ്രത്യേക കോടതി പെയിന്‍റി൦ഗുകള്‍ ലേലം ചെയ്യാന്‍ ആദായനികുതി വകുപ്പിന് അനുമതി നല്‍കിയത്.
ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ആദായ നികുതി വകുപ്പിന്‍റെ ടാക്സ് റിക്കവറി ഓഫീസര്‍ നിയമിച്ച ഒരു പ്രൊഫഷണല്‍ ലേല സ്ഥാപനം ആര്‍ട്ട് ലേലം നടത്തുന്നത്.