ന്യൂഡൽഹി: ഇന്ത്യയില്‍ ഹിന്ദു ഭീകരത നിലനില്‍ക്കുന്നെന്ന വാദത്തെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
തന്‍റെ സംസ്കാരവും മിതമായ അറിവും വച്ച് പറയുകയാണെങ്കില്‍ ഹിന്ദുവിന് ഒരിക്കലും തീവ്രവാദിയാകാൻ കഴിയില്ലെന്ന് മോദി പറഞ്ഞു.
ഒരാള്‍ തീവ്രവാദിയാണെങ്കില്‍ അയാളൊരിക്കലും ഹിന്ദുവാകില്ലെന്നും മോദി പറഞ്ഞു. ഹിന്ദുക്കളുടെ നിറമായ കാവിയെ തീവ്രവാദവുമായി കൂട്ടിക്കെട്ടിയ കോണ്‍ഗ്രസിന് ഒരിക്കലും രക്ഷപ്പെടാന്‍ കഴിയില്ലെന്നും മോദി വ്യക്തമാക്കി.
ചലച്ചിത്ര മേഖലയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുവച്ച കമല്‍ ഹാസന്‍റെ 'ഗോഡ്സെ' പരാമര്‍ശത്തില്‍ പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Watch PM Shri @narendramodi's interview to @NewsX. #HarGharModi https://t.co/NFdC8v0PIa
— BJP (@BJP4India) May 14, 2019
2019 ലോക്സഭ തിരഞ്ഞെടുപ്പിലെ പ്രധാന തന്ത്രങ്ങളില്‍ ഒന്നായിരുന്നു 'ഹിന്ദു ഭീകരത' എന്ന പ്രയോഗം. ഹിന്ദുക്കളെ ഭീകരന്മാരായി ചിത്രീകരിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ബിജെപി പ്രതിഷേധമറിയിക്കുകയും ചെയ്തിരുന്നു.
കൂടാതെ, ബംഗാളില്‍ തിരഞ്ഞെടുപ്പിനിടെ ആക്രമണമുണ്ടാകുമെന്ന് ഒരു വര്‍ഷം മുമ്പേ താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും ആറ് ഘട്ടങ്ങളിലും ബംഗാളില്‍ വ്യാപക അക്രമം നടന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ബംഗാള്‍ സര്‍ക്കാരും ജനങ്ങളുമാണ് തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നതെന്നും മോദി പറഞ്ഞു.