മുംബൈ: ഊര്‍ജിത് പട്ടേല്‍ രാജിവച്ച സാഹചര്യത്തില്‍ എൻ എസ് വിശ്വനാഥൻ റിസർവ് ബാങ്ക് താൽകാലിക ഗവർണറായി ചുമതലയേറ്റേക്കും.
സെൻട്രൽ ബാങ്കിലെ മുതിർന്ന ഡെപ്യൂട്ടി ഗവർണറാണ് എൻ എസ് വിശ്വനാഥൻ. 2016ൽ ആർബിഐയുടെ ഡെപ്യൂട്ടി ഗവർണറായി വിശ്വനാഥൻ സേവനമനുഷ്ടിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ആർബിഐ ഭരണ സമിതിയോഗം ചേരാനിരിക്കെയായിരുന്നു ഊര്‍ജിത് പട്ടേല്‍ രാജി വെച്ചത്. ആർബിഐയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ യോഗമാണിത്.
അതു കൊണ്ടു തന്നെ ഗവർണറായി അധികാരത്തിലേറ്റാൽ വെള്ളിയാഴ്ച നടക്കുന്ന സെൻട്രൽ ബോർഡ് യോഗത്തിൽ വിശ്വനാഥൻ ആയിരിക്കും പങ്കെടുക്കുക
സർക്കാർ തലത്തിലെ പ്രശ്നങ്ങൾ, പണപ്പെരുപ്പം, ഉത്പാദന മേഖലയിലെ വായ്പയുടെ ഒഴുക്ക് എന്നീ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
കേന്ദ്രസര്‍ക്കാരും ആര്.ബി.ഐയുമായി നില നിന്ന പലവിധ അഭിപ്രായ വ്യത്യാസങ്ങള്‍ കൂടുതല്‍ രൂക്ഷമായ സാഹചര്യത്തിലാണ് ഊര്‍ജിത് പട്ടേല്‍ രാജി വെച്ചത്.
ബാങ്കിന്റെ സ്വയം ഭരണാവകാശത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നുവെന്ന് കാണിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജി വച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
എന്നാൽ, വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് തിങ്കളാഴ്ച വൈകിട്ട് പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഊര്‍ജിത് പട്ടേല്‍ പറഞ്ഞു.
1990നു ശേഷം കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് രാജിവെക്കുന്ന ആദ്യത്തെ ആര്.ബി.ഐ ഗവര്‍ണറാണ് ഊര്‍ജിത് പട്ടേല്‍.
2019 സെപ്റ്റംബറിലായിരുന്നു പട്ടേലിന്റെ കാലാവധി അവസാനിക്കേണ്ടിയിരുന്നത്. രഘുറാം രാജന് പിന്നാലെ 2016 സെപ്റ്റംബര്‍ 4നാണ് അദ്ദേഹം ചുമതലയേറ്റത്.