ന്യൂഡൽഹി: പാകിസ്ഥാൻ, പാക് അധീന കശ്മീരിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ 70 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 24 മിസൈൽ ആക്രമണങ്ങളാണ് ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യൻ സൈന്യം തൊടുത്ത് വിട്ടത്. അതിർത്തി കടന്നുള്ള ഭീകരതയോ അതിന് സഹായിക്കുന്ന സംസ്ഥാന സ്ഥാപനങ്ങളുടെ പങ്കാളിത്തമോ ഇനി അനുവദിക്കില്ലെന്ന് ഇന്ത്യ തെളിയിച്ചുവെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.
ജെയ്‌ഷെ മുഹമ്മദ് നേതാവ് മൗലാന മസൂദ് അസറിന്റെ കുടുംബവും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തന്റെ കുടുംബത്തിലെ 10 അംഗങ്ങൾ കൊല്ലപ്പെട്ടുവെന്നാണ് മസൂദ് അസർ സ്ഥിരീകരിച്ചിരിക്കുന്നത്. കുടംബത്തോടൊപ്പം ഉണ്ടായിരുന്ന നാല് സഹായികളും കൊല്ലപ്പെട്ടതായി സ്ഥിരീകരണമുണ്ട്. ബിബിസി ഉർദു ആണ് അസറിന്റെ പ്രതികരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താൻ കൂടി കൊല്ലപ്പെട്ടിരുന്നെങ്കിൽ നന്നായിരുന്നു എന്നും അസർ പ്രതികരിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
മസൂദ് അസറിന്റെ മൂത്ത സഹോദരിയും ഭർത്താവും, അനന്തരവനും ഭാര്യയും, അനന്തരവൾ, കുടുംബത്തിലെ അഞ്ച് കുട്ടികൾ എന്നിവർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അസറിന്റെ അടുത്ത സഹായിയും ഇയാളുടെ മാതാവും മറ്റ് രണ്ട് സഹായികളും കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. അസറിന്റെ സഹോദരന്റെ മകനും കൊടും തീവ്രവാദിയും ആയ റൗഫ് അസ്ഗറും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പാകിസ്താനിലെ ബഹാവൽപുരിൽ നടത്തിയ ആക്രമണത്തിൽ ആണ് ഇവർ കൊല്ലപ്പെട്ടത്. ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ് ബഹാവൽപുർ. ഇവിടത്തെ സുബ്ഹാൻ അള്ള കോംപ്ലക്‌സിന് നേർക്ക് നടത്തിയ ആക്രമണം ഓപ്പറേഷൻ സിന്ദൂരിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ആക്രമണങ്ങളിൽ ഒന്നാണ്.
26 നിരപരാധികളുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയാണ് ഇന്ത്യ നടത്തിയത്. പഹൽഗാം ആക്രമണത്തിന് 15 ദിവസങ്ങൾക്ക് ശേഷമാണ് പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള ഭീകര താവളങ്ങൾ തകർത്തത്. 9 ഭീകര കേന്ദ്രങ്ങളാണ് വ്യോമാക്രമണത്തിലൂടെ ഇന്ത്യ തരിപ്പണമാക്കിയത്. പുലർച്ചെ 1.44 നായിരുന്നു കര, നാവിക, വ്യോമ സേനകൾ സംയുക്തമായി ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. ലഷ്കറെ തൊയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ എന്നീ ഭീകര സംഘടനകളുടെ താവളങ്ങളാണ് ഇന്ത്യയുടെ വ്യോമാക്രമണത്തിൽ തകർന്നത്.
പാക്കിസ്ഥാന്റെ ഭീകര താവളങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും ഇന്ത്യൻ സൈന്യം വിശദീകരിച്ചു. ഇന്ത്യയുടെ ആക്രമണം പാകിസ്ഥാൻ സ്ഥിരീകരിച്ചു. എന്നാൽ കൊല്ലപ്പെട്ടവർ നിരപരാധികൾ ആണെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാൻ. ഏപ്രിൽ 22 ന് ആയിരുന്നു പഹൽഗാമിലെ ബൈസരൺവാലിയിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണമുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









