ഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 16 പാകിസ്താന്‍ യൂട്യൂബ് ചാനലുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രകോപനപരവും വര്‍ഗ്ഗീയവുമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നതിനെ തുടര്‍ന്നാണ് നിരോധനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് നിരോധനം. ഇതിനിടെ പഹല്‍ഗാം ആക്രമണ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ബിബിസി ശൈലിയിലും കേന്ദ്ര സര്‍ക്കാര്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്.
പാകിസ്താന്‍ ന്യൂസ് ചാനലുകള്‍ ഉള്‍പ്പെടെ ഉള്ളവയുടെ യൂട്യൂബ് ചാനലുകള്‍ക്കാണ് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഡോണ്‍, സമാ ടിവി, എആര്‍വൈ ന്യൂസ്, ബോല്‍ ന്യൂസ്, റഫ്ചാര്‍, ജിയോ ന്യൂസ്, സുനോ ന്യൂസ് തുടങ്ങിയ യൂട്യൂബ് ചാനലുകള്‍ ആണ് ഇതില്‍ പ്രധാനപ്പെട്ടവ. മാധ്യമ പ്രവര്‍ത്തകരായ ഇര്‍ഷാദ് ഭാട്ടി, അസ്മ ഷിരാസി, ഉമര്‍ ചീമ, മുനീബ് ഫറൂഖ് എന്നിവരുടെ യൂട്യൂബ് ചാനലുകളും നിരോധിച്ചിട്ടുണ്ട്. മൊത്തം 16 യൂ ട്യൂബ് ചാനലുകള്‍ക്കുമായി 6.3 കോടി സബ്‌സ്‌ക്രൈബേഴ്‌സ് ആണ് ഉള്ളത്.
ഇന്ത്യയ്‌ക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കുന്നു, പ്രകോപനപരമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നീ കണ്ടെത്തലുകളെ തുടര്‍ന്നാണ് യൂട്യൂബ് ചാനലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. പഹല്‍ഗാം ആക്രമണത്തിന് ശേഷം ആയിരുന്നു ഇത്തരത്തിലുള്ള ഉള്ളടക്കങ്ങള്‍ ഇവര്‍ പ്രചരിപ്പിച്ചിരുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്.
പഹല്‍ഗാം ആക്രമണം റിപ്പോര്‍ട്ട് ചെയ്ത ചില അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശൈലിയ്‌ക്കെതിരേയും കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് വന്നിട്ടുണ്ട്. തീവ്രവാദികള്‍ എന്നോ ഭീകരവാദികള്‍ എന്നോ ഉപയോഗിക്കാതെ, ആയുധ ധാരികള്‍ (മിലിറ്റന്റ്‌സ്) എന്ന വാക്കാണ് പലരും ഉപയോഗിച്ചിരുന്നത്. കശ്മീര്‍ ആക്രമണത്തിന് പിറകെ ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് വിസ നിഷേധിച്ച് പാകിസ്താന്‍ എന്നൊരു വാര്‍ത്ത ബിബിസി പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യയാണ് ആക്രമണം നടത്തിയത് എന്ന ധ്വനിയാണ് ഈ വാര്‍ത്ത നല്‍കുന്നത് എന്ന വിമര്‍ശനവും ഉടന്‍ ഉയര്‍ന്നു. ഇക്കാര്യത്തിലും വലിയ പ്രതിഷേധമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ബിബിസി ഇന്ത്യന്‍ മേധാവിയെ പ്രതിഷേധം അറിയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിബിസി വാര്‍ത്തകള്‍ നിരീക്ഷിക്കാനും തീരുമാനമെടുത്തതായി വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്താനെതിരെ കടുത്ത നടപടികളുമായി മുന്നോട്ട് പോവുകയാണ് ഇന്ത്യ. ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി പലതവണ വ്യക്തമാക്കിക്കഴിഞ്ഞു. പാകിസ്താനുമായുള്ള ജലകരാറിൽ നിന്ന് ഇന്ത്യ പിൻവാങ്ങുകയും ചെയ്തു. ഇന്ത്യയിലുള്ള പാക് പൌരൻമാരെ തിരിച്ചയച്ചു. ഇതിനിടെ നിയന്ത്രണ രേഖയിൽ പാകിസ്താൻ പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.