ന്യൂഡല്‍ഹി: സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ 'ആസാദ് ഹിന്ദ് സര്‍ക്കാര്‍' പ്രഖ്യാപനത്തിന്‍റെ 75ാം വാർഷികത്തോടനുബന്ധിച്ച് ചരിത്ര പ്രസിദ്ധമായ ചുവപ്പുകോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തി.
ചടങ്ങിൽ സംസാരിക്കവേ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി പോരാടിയ നേതാജിയുടെ അമൂല്യമായ സംഭാവനകളെ പ്രധാനമന്ത്രി അനുസ്മരിച്ചു. 'എല്ലാവർക്കും തുല്യാവകാശവും തുല്യ അവസരവുമുള്ള ഒരു ഇന്ത്യയാണ് നേതാജി വാഗ്ദാനം ചെയ്തത്.
പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന, എല്ലാ മേഖലകളിലും വികാസം പ്രാപിക്കുന്ന ഒരു സമ്പന്ന രാഷ്ട്രമാണ് അദ്ദേഹം വിഭാവനം ചെയ്തത്.
എന്നാല്‍ സ്വാതന്ത്ര്യ൦ നേടി പല വര്‍ഷങ്ങള്‍ കടന്നുപോയിട്ടും ആ സ്വപ്നങ്ങൾ സഫലമായിട്ടില്ല എന്നും മോദി പറഞ്ഞു.
അതേസമയം, ഇത്തവണയും പ്രധാനമന്ത്രി പതിവ് തെറ്റിച്ചില്ല. തന്‍റെ പ്രസംഗവേളയില്‍ ഗാന്ധി-നെഹ്‌റു കുടുംബത്തിനെതിരെ കടുത്ത വിമര്‍ശനമാണ് അദ്ദേഹം നടത്തിയത്. ഒരു കുടുംബത്തെ എല്ലാറ്റിലും മുകളില്‍ സ്ഥാനം നല്കാന്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍, ബി ആര്‍ അംബേദ്‌കര്‍, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവര്‍ നല്‍കിയ സംഭാവനകള്‍ അവഗണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ തന്‍റെ സര്‍ക്കാര്‍ ഈ രീതിയ്ക്ക് മാറ്റം കൊണ്ടുവന്നുവെന്നും അദ്ദേഹം പറഞ്ഞു.