അലഹബാദ്: ലോകത്തിലെ ഏറ്റവും വലിയ 10 കുറ്റവാളികളുടെ പട്ടികയിൽ നരേന്ദ്ര മോദിയുടെ ചിത്രവും കാണിക്കുന്നതിനെതിര ഗൂഗിളിനു അലഹബാദ്കോടതിയുടെ നോട്ടിസ്. ഗൂഗിൾ സിഇഒയ്ക്കും കമ്പനിയുടെ ഇന്ത്യൻ മേധാവിയ്ക്കുമാണ് നോട്ടിസ് അയച്ചിരിക്കുന്നത്. കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യാനും കോടതി നിർദേശിച്ചു. അഭിഭാഷകൻ സുശീൽ കുമാർ മിശ്ര സമർപ്പിച്ച ഹര്‍ജി പരിഗണിച്ച അലഹബാദ് കോടതിയാണ് ഉത്തരവിട്ടത്.
ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനായ ഗൂഗിളില്‍ ടോപ് ടെന്‍ ക്രിമിനല്‍സ് ഓഫ് ദ വേള്‍ഡ് എന്നു തിരഞ്ഞാല്‍ കാണിക്കുന്ന ചിത്രങ്ങളില്‍ നരേന്ദ്ര മോദിയുടെ ചിത്രങ്ങളും ഉണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇതു സംബന്ധിച്ച് ഗൂഗിളിനു കത്ത് അയച്ചിരുന്നെങ്കിലും പക്ഷേ മറുപടിയൊന്നും ലഭിച്ചില്ലെന്ന് സുശീല്‍ കുമാര്‍ മിശ്ര പറഞ്ഞു . ഈ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പൊലീസിനെയും സമീപിച്ചു. അതിനുശേഷമാണ് കോടതിയെ സമീപിച്ചതെന്നും സുശീൽ കുമാർ പരാതിയിൽ പറയുന്നു.
ഗൂഗിളിൽ കുറ്റവാളികളുടെ ചിത്രങ്ങള്‍ തിരയുമ്പോഴാണ് നരേന്ദ്ര മോദിയുടെ ചിത്രങ്ങളും കാണിക്കുന്നത്. ഇതുസംബന്ധിച്ച വാർത്ത നേരത്തെതന്നെ പുറത്തുവന്നിരുന്നു. തുടർന്നു സംഭവത്തിൽ ഗൂഗിള്‍ മാപ്പു പറയുകയും ചെയ്തു. എന്നാല്‍ ഇപ്പോഴും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ കാണിക്കുന്നുണ്ട്. ഉസാമ ബിന്‍ ലാദന്‍, ദാവൂദ് ഇബ്രാഹിം തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് മോദിയുടെ ചിത്രങ്ങളും ദൃശ്യമാകുന്നത്.