ന്യൂഡല്‍ഹി: ആഗസ്റ്റ് 31 ലെ ഐ ആർ എൻ എസ് എസ് 1 എച്ച് ഉപഗ്രഹത്തിന്റെ വിക്ഷേപണ പരാജയത്തിന് ശേഷം വീണ്ടും പരീക്ഷണം തുടരാന്‍ ഐഎസ്ആര്‍ഒ. ഡിസംബറോടു കൂടി ഇത് വീണ്ടും ആരംഭിക്കും.
ഉപഗ്രഹത്തിന് പി.എസ്.എല്‍.വി സി 39 റോക്കറ്റില്‍നിന്ന് വേര്‍പെടാനാവാതിരുന്നത് എന്തുകൊണ്ടാണെന്ന് കണ്ടെത്താന്‍ ഒരു വസ്തുതാന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് അടുത്ത വിക്ഷേപണത്തീയതി തീരുമാനിക്കും. ഈ മാസം പത്തോടു കൂടിയായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടിയിരുന്നതെങ്കിലും സമിതി ഇക്കാര്യത്തില്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. അടുത്ത ആഴ്ചയോടു കൂടി ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
നവംബറിലോ ഡിസംബറിലോ ആയിരിക്കും അടുത്ത വിക്ഷേപണമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എ എസ് കിരണ്‍കുമാര്‍ അറിയിച്ചു. കാര്‍ട്ടോസാറ്റ് 2 സീരീസിലെ റിമോട്ട് സെന്‍സിംഗ് സാറ്റലൈറ്റോ അല്ലെങ്കില്‍ പരാജയപ്പെട്ട ഐ ആർ എൻ എസ് എസ് 1 എച്ച് ഉപഗ്രഹത്തിനു പകരമുള്ള ഐ ആർ എൻ എസ് എസ് 1 ഐ സാറ്റലൈറ്റോ ആയിരിക്കും ഈ സമയത്ത് വിക്ഷേപിക്കുക. ഇവയില്‍ ഏത് ആദ്യം വിക്ഷേപിക്കണം എന്ന് ഇനിയും തീരുമാനിക്കേണ്ടതുണ്ടെന്ന് വിക്രം സാരാഭായ് സ്പേസ് സെന്‍റര്‍ ഡയറക്ടര്‍ ഡോ.കെ ശിവന്‍ പറഞ്ഞു.