ന്യൂഡല്‍ഹി: സ്വകാര്യ മേഖല യോഗയുടെയും ആയുർവേദത്തിന്‍റെയും ഉന്നമനത്തിനുവേണ്ടി സഹായിക്കുകയും സഹകരിക്കുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനവേളയിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. കൂടാതെ ഔഷധ സസ്യങ്ങളുടെ കൃഷി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗയും ആയുര്‍വേദവും സൈനികര്‍ക്കും ഫലപ്രദമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. അത് അവരുടെ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കും. ആയുര്‍വേദം ഒരു മെഡിക്കല്‍ സയന്‍സ് മാത്രമല്ല. അത് സമൂഹത്തിന്‍റെയും പരിസ്ഥിതിയുടേയും ആരോഗ്യം കൂടി സംരക്ഷിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.
ആയുര്‍വേദത്തിന്‍റെ ഗുണമേന്മ നിരവധിയാണ്. ആയുര്‍വേദത്തില്‍ അവഗാഹമുള്ളവര്‍ ആയുര്‍വേദത്തില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിക്കും. നിലവിലുള്ള ആയുര്‍വേദ പഠനരീതി പരിഷ്‌കരിക്കണം. മികച്ച രീതിയില്‍ ആയുര്‍വേദ മരുന്നുകള്‍ പാക്ക് ചെയ്ത് വേണം വിതരണം ചെയ്യാന്‍. ഔഷധച്ചെടികള്‍ കൃഷിചെയ്യുന്നത് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലെ എഐഐഎംഎസ്സിന്‍റെ മാതൃകയിലുള്ള ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇത്. ഈ ഇൻസ്റ്റിറ്റ്യൂട്ടില്‍ ബിരുദ കോഴ്സുകളോടൊപ്പം ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും ചെയ്യുവാനുള്ള സൗകര്യം ഉണ്ട്.
പാരമ്പര്യ ആയുര്‍വേദ ചികിത്സാരീതികളെ അത്യാധുനിക രോഗ നിര്‍ണ്ണയ സംവിധാനങ്ങളുമായി സമന്വയിപ്പിച്ച് ചികിത്സാരീതി ലഘൂകരിക്കുക ഇതാണ് അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ലക്ഷ്യമെന്ന് ആയുഷ് മന്ത്രാലയത്തിന്‍റെ സഹമന്ത്രി മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1,500 ല്‍ അധികം ആളുകള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു. ആയുഷ് മന്ത്രാലയം വികസിപ്പിച്ചെടുത്ത ആയുർവേദിക് സ്റ്റാൻഡേർഡ് ട്രീറ്റ്മെന്റ് രൂപരേഖയും ചടങ്ങില്‍ പ്രകാശനം ചെയ്തു.
രാജ്യ തലസ്ഥാനത്ത് സരിത വിഹാര്‍ എന്ന സ്ഥലത്ത് പത്തേക്കര്‍ വിസ്തൃതിയില്‍ നിര്‍മ്മിതമായിരിക്കുന്ന അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നിര്‍മ്മാണ ചെലവ് 157 കോടിയാണ്.