ന്യൂഡല്‍ഹി: ബിജെപി നേതാക്കള്‍ നടത്തുന്ന ഗോഡ്സെ അനുകൂല പരാമര്‍ശത്തില്‍നിന്നും പാര്‍ട്ടിയെ രക്ഷിച്ച് ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. നേതാക്കളെ തള്ളിപ്പറഞ്ഞ അമിത് ഷാ നേതാക്കളുടെ ഇത്തരം പരാമര്‍ശങ്ങളുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നും മഹാത്മാഗാന്ധിയെ വധിച്ച ഗോഡ്സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്നുമുള്ള കമല്‍ ഹാസന്റെ പരാമര്‍ശമാണ് വന്‍ വിവാദത്തിന് വഴിയൊരുക്കിയത്.
പിന്നാലെ, ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രഗ്യാ സിംഗ് ഠാക്കൂര്‍, കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെ, എംപി നളിന്‍ കുമാര്‍ കട്ടീല്‍ തുടങ്ങിയവര്‍ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
വ്യാഴാഴ്ചയാണ് ഗോഡ്സെ ദേശസ്നേഹിയാണെന്ന വിവാദ പരാമര്‍ശം പ്രഗ്യാ സിംഗ് ഠാക്കൂര്‍ നടത്തിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ ഇത് വിവാദമാവുകയും കോണ്‍ഗ്രസ് ഉള്‍പ്പെടെ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തതോടെ ബിജെപി നേതൃത്വം ഈ പ്രസ്താവന തള്ളുകയായിരുന്നു.
പിന്നീടാണ് പ്രഗ്യയെ അനുകൂലിച്ച് ഹെഗ്ഡെ രംഗത്തു വന്നത്. വിഷയത്തില്‍ പ്രഗ്യ മാപ്പു പറയേണ്ടതില്ലെന്നും ഗോഡ്സെ ഇപ്പോള്‍ ചര്‍ച്ചയായതില്‍ തനിക്ക് സന്തോഷമുണ്ടെന്നുമായിരുന്നു ഹെഗ്ഡെയുടെ ട്വീറ്റ്. എന്നാല്‍, പെട്ടന്നു തന്നെ ഹെഗ്ഡെ ട്വീറ്റ് പിന്‍വലിക്കുകയും തന്റെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും തന്റേതെന്നു പേരില്‍ വന്ന പരാമര്‍ശങ്ങളില്‍ ഖേദിക്കുന്നുവെന്ന് വിശദീകരണവും നല്കി.
സമാനമായ രീതിയിലായിരുന്നു നളിന്‍ കുമാര്‍ കട്ടീലിന്റെയും ട്വീറ്റ്. ഒരാളെ കൊന്ന ഗോഡ്സെയാണോ 72 പേരെ കൊന്ന അജ്മല്‍ കസബാണോ 17,000 പേരെ കൊന്ന രാജീവ് ഗാന്ധിയാണോ ക്രൂരന് എന്നായിരുന്നു കട്ടീലിന്റെ ട്വീറ്റ്. പെട്ടെന്നുതന്നെ കട്ടീലും ഈ ട്വീറ്റ് നീക്കം ചെയ്തു.
എന്നാല്‍ വിഷയത്തില്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രഗ്യാ സിംഗ് ഠാക്കൂര്‍, കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെ, എംപി നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരോടാണ് പാര്‍ട്ടി അച്ചടക്ക സമിതി വിശദീകരണം തേടിയത്. കൂടാതെ, സമിതിയോട് 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
മൂവരുടെയും അഭിപ്രായം വ്യക്തിപരമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും സംഭവത്തില്‍ അച്ചടക്ക നടപടിയെടുക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.