ന്യൂഡൽഹി: പ്രവാസികൾക്ക് പ്രോക്സി വോട്ടിന് അനുമതി നല്‍കുന്ന നിയമഭേദഗതി ബില്‍ ലോക്സഭാ പാസാക്കി.
നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പകരക്കാരെ ഉപയോഗിച്ച് ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്യാന്‍ സാധിക്കുമെന്നതാണ് വ്യവസ്ഥ.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പു തന്നെ പ്രവാസികൾക്ക് പ്രോക്സി വോട്ടു ചെയ്യാൻ അവസരം ലഭിക്കുമെന്നാണ് കരുതുന്നത്.
2017ലെ ജനപാതിനിധ്യ നിയമ ഭേദഗതിക്കുള്ള ഈ ബില്‍ രാജ്യസഭ കൂടി പാസാക്കിയാൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനയയ്ക്കും.
പ്രവാസി വോട്ടറുടെ പകരക്കാരനെ സംബന്ധിച്ച അപേക്ഷ ഒന്നാം ക്ലാസ്സ് മജിസ്രേട്ടോ നോട്ടറിയോ സാക്ഷ്യപ്പെടുത്തണം. അപേക്ഷ തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചു കഴിഞ്ഞാൽ വോട്ടു ചെയ്യാം. തിരഞ്ഞെടുക്കുന്ന പകരക്കാരനെ മാറ്റാനും വോട്ടര്‍ക്ക് അവകാശമുണ്ടാകും.
പ്രവാസിക്ക് വോട്ട് രേഖപ്പെടുത്താൻ സ്വന്തം മണ്ഡലത്തിലെ ഒരാളെ പകരക്കാരനായി ചുമതലപ്പെടുത്താവുന്ന സംവിധാനമാണ് പരിഗണനയിൽ.
കൂടാതെ, സൈനിക, അർധ സൈനിക വിഭാഗങ്ങൾക്കുള്ള പ്രോക്സി വോട്ടിംഗ് നിയമത്തിലുള്ള ഭേദഗതിയ്ക്കും സഭ അംഗീകാരം നല്‍കി. സൈനികന്‍റെ ഭാര്യക്ക് (ഷീ) പ്രോക്സി വോട്ടു ചെയ്യാമെന്ന നിയമം മാറ്റി പങ്കാളി എന്നാക്കുന്ന ഭേദഗതിയാണ് അംഗീകരിച്ചത്.
കേരളത്തിൽ ഓരോ നിയമസഭാ നിയോജകമണ്ഡലത്തിലും കുറഞ്ഞത് 15,000 പ്രവാസി വോട്ടർമാരെങ്കിലും ഉണ്ടാവും എന്നാണ് സെന്റർ ഫോർ ഡവലപ്മെന്‍റ് സ്റ്റഡീസ് നടത്തിയ പഠനം പറയുന്നത്. പ്രവാസി മലയാളികളുടെ എണ്ണം 30 ലക്ഷം വരും എന്നാണ് കണക്കാക്കുന്നത്.