ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
റോഡ് ഷോ നടത്താന്‍ രാഹുല്‍ ഗാന്ധിക്ക് സമയമുണ്ട്. എന്നാല്‍ ജനങ്ങള്‍ക്കായി ചെലവഴിക്കാന്‍ അദ്ദേഹത്തിന് സമയമില്ലെന്നാണ് സ്മൃതി ഇറാനിയുടെ പരാമര്‍ശം. അമേത്തിയിലെ ജനങ്ങളോട് രാഹുലിന് ബഹുമാനമില്ലെന്നും അവര്‍ പറഞ്ഞു.
ഇന്ന് അമേത്തിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി കോണ്‍ഗ്രസ് നടത്തിയ റോഡ് ഷോയാണ് സ്മൃതി ഇറാനിയുടെ പരാമര്‍ശത്തിനാധാരം.
അമേത്തി ലോക്സഭാ മണ്ഡലത്തിലാണ് രാഹുല്‍ ഗാന്ധിയും സ്മൃതി ഇറാനിയും ജനവിധി തേടുന്നത്. ഇത് രണ്ടാം തവണയാണ് ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ തവണ രാഹുലിനോട് പരാജയപ്പെട്ട സ്മൃതി ഇറാനി 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മണ്ഡലത്തില്‍ നിരന്തരം സന്ദര്‍ശനം നടത്തിയിരുന്നു. അമേത്തിയില്‍ കടുത്ത മത്സരം നേരിടുന്നതിനാലാണ് രാഹുൽ വയനാട്ടിലേക്ക് ഒളിച്ചോടിയതെന്ന് എതിർസ്ഥാനാർത്ഥി സ്മൃതി ഇറാനി ആരോപിച്ചിരുന്നു.
14 വര്‍ഷമായി രാഹുല്‍ ഗാന്ധി പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് അമേത്തി.
സ്മൃതി ഇറാനി വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണു റിപ്പോര്‍ട്ട്.