രാജീവ്‌ ഗാന്ധി വധം: നളിനിയുടെ പരോള്‍ കാലാവധി നീട്ടി

ഈ മാസം 25 ന് പരോള്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് വീണ്ടും മൂന്ന്‍ ആഴ്ചത്തേയ്ക്ക് നളിനിയ്ക്ക് പരോള്‍ കാലാവധി നീട്ടി കിട്ടിയത്.  

Last Updated : Aug 22, 2019, 04:12 PM IST
രാജീവ്‌ ഗാന്ധി വധം: നളിനിയുടെ പരോള്‍ കാലാവധി നീട്ടി

ചെന്നൈ: രാജീവ്‌ ഗാന്ധി വധക്കേസിലെ പ്രതി നളിനി ശ്രീഹരന്‍റെ പരോള്‍ കാലാവധി മദ്രാസ്‌ ഹൈക്കോടതി മൂന്നാഴ്ച കൂടി നീട്ടി. ഈ മാസം 25 ന് പരോള്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് വീണ്ടും മൂന്ന്‍ ആഴ്ചത്തേയ്ക്ക് നളിനിയ്ക്ക് പരോള്‍ കാലാവധി നീട്ടി കിട്ടിയത്.

ജൂലൈ 25 നാണ് മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും ഒരുക്കങ്ങള്‍ നടത്തുന്നതിനുമായി നളിനിയ്ക്ക് ഒരു മാസത്തെ പരോള്‍ മദ്രാസ്‌ ഹൈക്കോടതി അനുവദിച്ചത്. 

പരോള്‍ നീട്ടികിട്ടാന്‍ വേണ്ടി നളിനി അപേക്ഷ നല്‍കിയെങ്കിലും ജയില്‍ ഡിഐജി അത് നിരസിച്ചതിനേ തുടര്‍ന്നാണ് നളിനി മദ്രാസ്‌ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ 27 വര്‍ഷമായി നളിനി ജയിലിലാണ്. 

1991 മെയ്‌ 21 ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പുത്തൂരില്‍ ഉണ്ടായ ചാവേര്‍ സ്ഫോടനത്തിലൂടെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ്‌ ഗാന്ധിയെ വധിച്ച കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച ഏഴ് പ്രതികളില്‍ ഒരാളാണ് നളിനി.

1998 ജനുവരിയില്‍ പ്രത്യേക കോടതി 26 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. 1999 മെയ്‌ 11 ന് ഇവരില്‍ നളിനിയുള്‍പ്പെടെ നാലു പ്രതികള്‍ക്കെതിരായ വധശിക്ഷ സുപ്രീംകോടതി ശരിവച്ചിരുന്നുവെങ്കിലും നളിനിയുടെ വധ ശിക്ഷ തമിഴ്നാട് മന്ത്രിസഭയുടെയും സോണിയ ഗാന്ധിയുടേയും അഭ്യര്‍ത്ഥനകള്‍ പരിഗണിച്ച് ജീവപര്യന്തമാക്കി കുറച്ചിരുന്നു. ജയിലില്‍ വച്ചാണ് നളിനി മകളെ പ്രസവിച്ചത്. 

Trending News