Jayant V Narlikar: വിഖ്യാത ജ്യോതിശാസ്ത്രജ്ഞന്‍ ജയന്ത് വി നാര്‍ലിക്കര്‍ അന്തരിച്ചു

Jayant V Narlikar Passess Away: മഹാരാഷ്ട്ര സ്വദേശിയായ ജയന്ത് നർലിക്കർ ശാസ്ത്ര സാഹിത്യ മേഖലയിലും ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : May 20, 2025, 11:43 AM IST
  • മഹാരാഷ്ട്ര സ്വദേശിയായിരുന്നു
  • രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്
Jayant V Narlikar: വിഖ്യാത ജ്യോതിശാസ്ത്രജ്ഞന്‍ ജയന്ത് വി നാര്‍ലിക്കര്‍ അന്തരിച്ചു

പൂനെ: വിഖ്യാത ജ്യോതിശാസ്ത്രജ്ഞനും ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്റ് ആസ്‌ട്രോഫിസിക്‌സ് എമിറേറ്റസ് പ്രൊഫസറും ആയ ജയന്ത് വി നാര്‍ലിക്കര്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. അ്താരാഷ്ട്ര തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. ആസ്‌ട്രോഫിസിക്‌സിലും അദ്ദേഹം ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

രാജ്യം പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി നാര്‍ലിക്കറെ ആദരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ജ്യോതിശാസ്ത്രരംഗത്ത് വലിയ സംഭാവനകള്‍ നല്‍കുമ്പോഴും മറാത്തി ഭാഷയില്‍ അദ്ദേഹം സയന്‍സ് ഫിക്ഷനുകള്‍ എഴുതുമായിരുന്നു. ശാസ്ത്രത്തെ ഏറ്റവും ലളിതമായ രീതിയില്‍ പ്രാദേശിക ഭാഷയില്‍ അവതരിപ്പിക്കാന്‍ സവിശേഷമായ കഴിവുണ്ടായിരുന്നു നാര്‍ലിക്കറിന്.

1938 ജൂലായ് 19 ന് കോലാപ്പൂരില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ അധ്യാപകനും ഗണിതശാസ്ത്ര വിഭാഗം തലവനും ആയിരുന്ന വിഷ്ണു വാസുദേവ് നാര്‍ലിക്കറുടെ മകനാണ്.മാതാവ് സുമതി നാര്‍ലിക്കര്‍ സംസ്‌കൃത പണ്ഡിത ആയിരുന്നു.

സര്‍ ഫ്രെഡ് ഹോയ്‌ലിനൊപ്പം ചേര്‍ന്ന് ഗുരുത്വാകര്‍ഷണത്തെ കുറിച്ച് നടത്തിയ പഠനങ്ങള്‍ ഹോയ്ല്‍ - നാര്‍ലിക്കര്‍ സിദ്ധാന്തം എന്നാണ് അറിയപ്പെടുന്നത്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ പഠനത്തിന് ശേഷം ആണ് അദ്ദേഹം വിഖ്യാതമായ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിന് എത്തുന്നത്. കേംബ്രിഡ്ജില്‍ വച്ച് അദ്ദേഹം സീനിയര്‍ റാങ്ക്‌ളര്‍ പുരസ്‌കാരവും ടൈസണ്‍ മെഡലും സ്വന്തമാക്കി. സര്‍ ഹോയ്‌ലിന്റെ കീഴില്‍ ഗവേഷണ ബിരുദവും പൂര്‍ത്തിയാക്കി. ഗവേഷണ പഠനത്തിനിടെ വിഖ്യാതമായ സ്മിത്ത് പ്രൈസും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.

കേംബ്രിഡ്ജിലെ കിങ്‌സ് കോളേജില്‍ നിന്ന് പിന്നീട് ജ്യോതിശാസ്ത്രത്തിലും ജ്യോതിഭൗതിശാസ്ത്രത്തിലും മാസ്‌റ്റേഴ്‌സ് ബിരുദവും സ്വന്തമാക്കി. തുടര്‍ന്ന് കിങ്‌സ് കോളേജില്‍ ഫെല്ലോ ആയി ജോലി ചെയ്തു. പിന്നീട് ഫ്രെഡ് ഹോയ്ല്‍ കേംബ്രിഡ്ജില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയററ്റിക്കല്‍ അസ്‌ട്രോണമി സ്ഥാപിച്ചപ്പോള്‍ അതിലെ സ്ഥാപക ജീവനക്കാരില്‍ ഒരാളായി. 

1972 ല്‍ നാര്‍ലിക്കര്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തി. മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പണ്ടമെന്റല്‍ റിസര്‍ച്ചില്‍ (ടിഐഎഫ്ആര്‍) പ്രൊഫസര്‍ ആയി. 1988 ല്‍ യുജിസി ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്റ് ആസ്‌ട്രോഫിസിക്‌സ് സ്ഥാപിച്ചപ്പോള്‍ അതിന്റെ സ്ഥാപക ഡയറക്ടറായി നിയമിച്ചതും നാര്‍ലിക്കറെ ആയിരുന്നു. 

1965 ല്‍ ആണ് രാജ്യം നാര്‍ലിക്കറെ പദ്മഭൂഷണ്‍ നല്‍കി ആദരിച്ചത്. 2004 ല്‍ പദ്മവിഭൂഷണ്‍ പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായി. രാഷ്ട്രഭൂഷണ്‍ പുരസ്‌കാരം, മഹാരാഷ്ട്രഭൂഷണ്‍ പുരസ്‌കാരം, ഭട്‌നാഗര്‍ അവാര്‍ഡ്, എംപി ബിര്‍ല അവാര്‍ഡ്, ഐഎന്‍എസ്എയുടെ വൈനു ബാപ്പു പുരസ്‌കാരം, ഫ്രഞ്ച് ജ്യോതിശാസ്ത്ര സൊസൈറ്റിയുടെ ജാന്‍സെന്‍ മെഡല്‍, തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടി.

ഗണിതശാസ്ത്ര ഗവേഷകയും അധ്യാപികയും ആയ മംഗള നാര്‍ലിക്കര്‍ ആണ് ഭാര്യ. കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ബയോമെഡിക്കല്‍ ഗവേഷകയായ ഗീത, കംപ്യൂട്ടര്‍ സയന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗിരിജ, ലീലാവതി എന്നിവരാണ് മക്കള്‍.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News