ഗുരുഗ്രാം: ഡൽഹിക്കടുത്ത് ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ പ്രദ്യുമൻ ഠാക്കൂര്‍ കൊല്ലപ്പെട്ട സംഭവത്തിൽ നിര്‍ണ്ണായക വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് 11ാം ക്ലാസ്സ് വിദ്യാര്‍ഥിയെ സിബിഐ അറസ്റ്റ് ചെയ്തു. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് കൊലക്കുറ്റം ചുമത്തിയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സ്കൂളിലെ 16 സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. 11ാം ക്ലാസ്സ് വിദ്യാര്‍ഥിയെ ഇന്ന് രണ്ടു മണിക്ക് കോടതിയില്‍ ഹാജരാക്കും.
അറസ്റ്റിലായ കുട്ടിയുടെ പിതാവ് പറഞ്ഞതനുസരിച്ച്, അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത്, പരീക്ഷ മാറ്റി വയ്ക്കപ്പെടാന്‍ ആഗ്രഹിച്ചിരുന്നു 11ാം ക്ലാസ്സ്‌കാരന്‍, സ്കൂള്‍ അവധിയായാല്‍ മാത്രമേ പരീക്ഷ മാറ്റി വയ്ക്കപ്പെടുകയുള്ളൂ, സ്കൂള്‍ ഒരു ദിവസത്തെ അവധി പ്രഖ്യാപിക്കുന്നതിന് വേണ്ടിയാണ് 11 ാം ക്ലാസ്സ്‌കാരന്‍ പ്രദ്യുമ്നെ കൊന്നത്. കൂടാതെ തന്‍റെ മകനെ കേസില്‍ കുരുക്കുകയാണ് എന്നും പിതാവ് ആരോപിച്ചു.
പക്ഷെ ഈ കേസില്‍ സിബിഐയുടെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക അഭിപ്രായം പുറത്ത് വന്നിട്ടില്ല.
കൊലപാതകം നടന്ന ആ ദിവസം തന്നെ അറസ്റ്റിലായ ബസ് ജീവനക്കാരന്‍ ബാത്റൂമിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത് കുട്ടി എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. വിദ്യാർഥികളും ബസ് ജീവനക്കാരും ക്ലാസ് ഫോർ ജീവനക്കാരും ഇതെ ബാത്റൂമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, കുട്ടി ലൈംഗിക പീഡനത്തിനിരയായിട്ടില്ലെന്ന് പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർമാർ അറിയിച്ചിരുന്നു. ഇതാണ് പുതിയ വഴിത്തിരിവിന് കാരണമായത്.
കഴിഞ്ഞ സെപ്റ്റംബര്‍ 8 -ന് ആണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ പ്രദ്യുമന്‍ താക്കൂര്‍ സ്കൂളിലെ ശുചിമുറിയില്‍ കഴുത്തറത്ത് കൊല്ലപ്പെടുന്നത്. കുട്ടി ചോരയിൽ കുളിച്ച് ബാത്റൂമിന് പുറത്തേക്ക് ഇഴഞ്ഞു വരുന്നത് മറ്റൊരു വിദ്യാർഥി കാണുകയായിരുന്നു. ഈ കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ അധ്യാപകർ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലും ടീച്ചര്‍മാരും അറസ്റ്റിലായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് രൂപീകരിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘം സ്കൂള്‍സുരക്ഷയില്‍ വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടിയിരുന്നു.
മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ ശിപാർശ പ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. അതുകൂടാതെ സംഭവത്തിനു ശേഷം 3 മാസത്തേയ്ക്ക് സ്കൂൾ നടത്തിപ്പ് സർക്കാർ ഏറ്റെടുത്തിരുന്നു. ഡെപ്യുട്ടി കമ്മിഷണര്‍ വിനയ് പ്രതാപ് സിംഗിനാണ് സ്കൂളിന്‍റെ ചുമതല നല്‍കിയത്.
ഈ സംഭവത്തെ തുടര്‍ന്ന് രാജ്യമാകമാനം പ്രതിഷേധം ഉയര്‍ന്നിരുന്നു. കുട്ടികളുടെ രക്ഷിതാക്കൾ സ്കൂളിലേക്ക് മാർച്ച് നടത്തി. സ്കൂൾ മാനേജ്മെന്റിന്റെ അശ്രദ്ധക്കെതിരെ കേസെടുക്കണമെന്ന് മരിച്ച കുട്ടിയുടെ പിതാവും ആവശ്യപ്പെട്ടു.