ഇസ്ലാമാബാദ്: കേന്ദ്ര സര്‍ക്കാര്‍ കശ്മീരില്‍ നടപ്പിലാക്കിയ നിര്‍ണ്ണായക തീരുമാനങ്ങള്‍ക്കുള്ള പ്രതികരണമെന്നോണം വ്യാഴാഴ്‌ച പാക്കിസ്ഥാന്‍ നിര്‍ത്തിവച്ച സംഝോത എക്‌സ്പ്രസ് ഡല്‍ഹിയിലെത്തി.
വെള്ളിയാഴ്ച പുലര്‍ച്ചെ 1:30നാണ് അട്ടാരി റെയില്‍വേ സ്റ്റേഷനില്‍നിന്നും ട്രെയിന്‍ പുറപ്പെട്ടത്. ട്രെയിനില്‍ ആകെ 117 യാത്രക്കാര്‍ ഉണ്ടായിരുന്നു. അവരില്‍ 76 പേര്‍ ഇന്ത്യക്കാരും 41 പേര്‍ പാക്കിസ്ഥാനികളും ആയിരുന്നു. 5 മണിക്കൂര്‍ വൈകിയാണ് ട്രെയിന്‍ ഡല്‍ഹിയില്‍ എത്തിചേര്‍ന്നത്.
ഇന്ത്യക്കെതിരെ എങ്ങിനെ പ്രതിരോധിക്കാം എന്ന ചിന്തയില്‍നിന്നുമാണ് സംഝോത എക്‌സ്പ്രസ് നിര്‍ത്തലാക്കുന്ന നടപടിയില്‍ പാക്കിസ്ഥാന്‍ എത്തിച്ചേര്‍ന്നത്.
സംഝോത എക്‌സ്പ്രസ് സര്‍വീസ് എന്നന്നേക്കുമായി അവസാനിപ്പിക്കുകയാണെന്ന് പാക് റെയില്‍വേ മന്ത്രി ഷെയ്ഖ് റഷിദ് അഹമ്മദ് ഖാനാണ് പ്രഖ്യാപിച്ചത്. ട്രോണ്‍ ടിക്കറ്റ് എടുത്തവര്‍ക്ക് തുക തിരികെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഴ്ചയില്‍ രണ്ടുതവണയായിരുന്നു സംഝോത എക്‌സ്പ്രസ് സര്‍വീസ് നടത്തിയിരുന്നത്.
അതേസമയം, താൻ പാകിസ്ഥാന്‍റെ റെയിൽവേ മന്ത്രിയായിരിക്കുന്നിടത്തോളം കാലം ഈ കരാർ നടക്കില്ല എന്നാണ് പാക് റെയില്‍വേ മന്ത്രിയുടെ പ്രഖ്യാപനം.
ട്രെയിന്‍ നിര്‍ത്തലാക്കിയ പാക്കിസ്ഥാന്‍, സംഝോത എക്സ്പ്രസിനൊപ്പം ട്രെയിൻ ഡ്രൈവറെയും ഗാർഡിനെയും അയയ്ക്കാൻ വിസമ്മതിച്ചു. കൂടാതെ, സംഝോത എക്‌സ്പ്രസ് സര്‍വ്വീസ് എന്നന്നേയ്ക്കുമായി നിര്‍ത്തിയതായി അട്ടാരി റെയിൽവേ സ്റ്റേഷനില്‍ അറിയിച്ചു. ഇന്ത്യന്‍ റെയില്‍വെയ്ക്ക് സ്വന്തം ഡ്രൈവറെയും ക്രൂ അംഗത്തെയും അയച്ച് പാക്കിസ്ഥാനിൽനിന്ന് ട്രെയിന്‍ മടക്കിക്കൊണ്ടുവരാം എന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.
അതനുസരിച്ച്, ഇന്ത്യന്‍ റെയില്‍വെ ഡ്രൈവറെയും ക്രൂ അംഗത്തെയും അയച്ച് സംഝോത എക്‌സ്പ്രസ് മടക്കിക്കൊണ്ടുവരികയായിരുന്നു.