ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസിയില്‍ മുന്‍ സൈനികന്‍ തേജ് ബഹാദൂറിന്‍റെ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
അടിസ്ഥാനമില്ലാത്ത കാരണം ചൂണ്ടിക്കാട്ടി റിട്ടേണിംഗ് ഓഫീസര്‍ പത്രിക തള്ളിയെന്നാണ് പരാതി.
പതിക തള്ളിയ തീരുമാനം പരിശോധിക്കാനും വിശദീകരണം നല്‍കാനും സുപ്രിംകോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നു.
അടിസ്ഥാനമില്ലാത്ത കാരണം ചൂണ്ടിക്കാട്ടി റിട്ടേണിംഗ് ഓഫീസര്‍ പത്രിക തള്ളിയെന്നാണ് പരാതി. മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷനാണ് തേജ് ബഹാദൂറിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരാവുന്നത്.
സമാജ് വാദി പാര്‍ട്ടിയായിരുന്നു തേജ് ബഹാദൂറിന് ടിക്കറ്റ് നല്‍കിയത്.
രാജ്യത്തോട് കൂറ് കാണിക്കാത്തതിനും, അഴിമതിക്കും, സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന കാരണത്താലുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബഹാദൂറിനെ മത്സരിക്കുന്നതില്‍ നിന്ന് വിലക്കിയത്. കൂടാതെ,
ജനപ്രാതിനിധ്യ നിയമം അനുസരിച്ച് അച്ചടക്ക നടപടിക്ക് വിധേയനായ ഒരു സർക്കാർ ഉദ്യോഗസ്ഥന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ, സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടത് അഴിമതി മൂലമല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ല എന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, തന്‍റെ നാമനിർദേശ പത്രികക്കൊപ്പം സൈന്യത്തില്‍നിന്ന് പുറത്താക്കിയ ഉത്തരവ് സമർപ്പിച്ചിരുന്നുവെന്ന് തേജ് ബഹാദൂര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. ഭരണകൂടത്തോടുള്ള അനുസരണക്കേടോ അഴിമതിയോ അല്ല തന്നെ പുറത്താക്കാൻ കാരണമായതെന്ന് ആ ഉത്തരവിൽനിന്ന് വ്യക്തമാണെന്ന് തേജ് ബഹാദൂർ ചൂണ്ടിക്കാട്ടി.
ഏപ്രിൽ 30ന് വൈകിട്ടാണ് സാക്ഷ്യപത്രം ഹാജരാക്കണമെന്നാവശ്യപ്പെട്ട് വരണാധികാരി നോട്ടീസ് നൽകിയതെന്നും, പിറ്റേന്ന് രാവിലെ 11 മണിക്കു തന്നെ ഹാജരാക്കാൻ പറഞ്ഞത് ബോധപൂർവം പത്രിക തള്ളാനുള്ള നീക്കമായിരുന്നുവെന്നും തേജ് ബഹാദൂര്‍ പറഞ്ഞിരുന്നു.
ബിഎസ്എഫ് ജവാൻമാർക്ക് മോശം ഭക്ഷണം വിളമ്പിയതിനെ വിമർശിക്കുകയും സംഭവം വീഡിയോയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതിന് അദ്ദേഹത്തെ അച്ചടക്ക ലംഘനത്തിന്‍റെ പേരിൽ സർവ്വീസിൽ നിന്ന് പരിച്ചുവിടുകയായിരുന്നു. 2017ലാണ് ഏറെ വിവാദമായ സംഭവമുണ്ടായത്.ബിഎസ്എഫ് കോൺസ്റ്റബിളായിരിക്കവേയാണ് തേജ് ബഹാദൂർ ജവാൻമാർക്ക് മോശം ഭക്ഷണം നൽകുന്നതിനെതിരെ രംഗത്തെത്തിയത്.
വാരണസിയിൽ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുമെന്ന് തേജ് ബഹാദൂർ നേരെത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തുനിന്നും അഴിമതി ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിയ്ക്കെതിരെ ജനവിധി തേടാൻ ഒരുങ്ങുന്നതെന്നാണ് അന്ന് തേജ് ബഹാദൂർ പറഞ്ഞത്.
7ാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 19നാണ് വാരാണസിയില്‍ തിരഞ്ഞെടുപ്പ് നടക്കുക.