ഡല്‍ഹി: വിദേശ യാത്രാ അനുമതി തേടി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ ഡല്‍ഹി ഹൈക്കോടതിയില്‍. മൂന്ന് രാജ്യങ്ങളിലേക്കുള്ള യാത്രക്കായി തരൂര്‍ നല്‍കിയ അപേക്ഷ കോടതി നാളെ പരിഗണിക്കും.
ഭാര്യ സുനന്ദ പുഷ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തിലുള്ള ശശി തരൂരിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
കേസില്‍ തരൂരിനെതിരെ ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡന കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.
ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് അന്തിമ കുറ്റപത്രം സമർപ്പിച്ചത്. സുനന്ദ പുഷ്കറിന്‍റെ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
2014 ജനുവരി 17നായിരുന്നു ഡല്‍ഹിയിലെ ലീലാ ഹോട്ടലില്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മരണം സംഭവിച്ച് നാല് വര്‍ഷത്തിന് ശേഷമാണ് തരൂരിനെ അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നാണ് ശ്രദ്ധേയമായ വസ്തുത.
ബിജെപിയുടെ കൈകളില്‍ രാജ്യം സുരക്ഷിതമല്ലെന്ന ശശി തരൂരിന്‍റെ പ്രസ്താവന ചര്‍ച്ചയായതിന് പിന്നാലെയാണ് തരൂരിനെ പ്രധാന പ്രതിയാക്കിക്കൊണ്ടുള്ള കുറ്റപത്രം സമര്‍പ്പിക്കപ്പെടുന്നത്.
വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനകം ഭാര്യ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടാല്‍ അത് ഭര്‍ത്താവിനും വീട്ടുക്കാര്‍ക്കുമെതിരെയുമുള്ള ക്രിമിനല്‍ കുറ്റമായി മാറും.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ശശി തരൂര്‍ നിലവില്‍ ജാമ്യത്തിലാണ്. കേസില്‍ ഒക്ടോബറില്‍ വാദം കേള്‍ക്കല്‍ തുടരും.