ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസിയില്‍ തന്ത്രം മാറ്റി മഹാസഖ്യം!!
പത്രിക സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മഹാസഖ്യം സ്ഥാനാര്‍ഥിയെ മാറ്റി... ഏപ്രിൽ 22ന് ശാലിനി യാദവിനെ വാരണസിയിലെ സംയുക്ത സ്ഥാനാർത്ഥിയായി എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യം പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, ഇപ്പോള്‍ സഖ്യം സ്ഥാനാര്‍ഥിയെ മാറ്റിയതായി പ്രഖ്യപിച്ചിരിക്കുകയാണ്. ദേശീയതയിലൂന്നി പ്രചാരണം കൊഴുപ്പിക്കുന്ന ബിജെപിയ്ക്കും പ്രധാനമന്ത്രിയ്ക്കുമെതിരെ അതേ നാണയത്തിൽ തിരിച്ചടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മഹാസഖ്യം പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തിയിരിക്കുന്നത്. മഹാസഖ്യത്തിന്‍റെ വാരാണസിയിലെ സ്ഥാനാര്‍ഥി മറ്റാരുമല്ല, പുറത്താക്കപ്പെട്ട ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ യാദവ് തന്നെ!!
ബിഎസ്എഫ് ജവാൻമാർക്ക് മോശം ഭക്ഷണം വിളമ്പിയതിനെ വിമർശിക്കുകയും സംഭവം വീഡിയോയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതിന് അദ്ദേഹത്തെ അച്ചടക്ക ലംഘനത്തിന്‍റെ പേരിൽ സർവ്വീസിൽ നിന്ന് പരിച്ചുവിടുകയായിരുന്നു. 2017ലാണ് ഏറെ വിവാദമായ സംഭവമുണ്ടായത്.
ബിഎസ്എഫ് കോൺസ്റ്റബിളായിരിക്കവേയാണ് തേജ് ബഹാദൂർ ജവാൻമാർക്ക് മോശം ഭക്ഷണം നൽകുന്നതിനെതിരെ രംഗത്തെത്തിയത്.
വാരണസിയിൽ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുമെന്ന് തേജ് ബഹാദൂർ നേരെത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് നിന്ന് അഴിമതി ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിയ്ക്കെതിരെ ജനവിധി തേടാൻ ഒരുങ്ങുന്നതെന്നാണ് അന്ന് തേജ് ബഹാദൂർ പറഞ്ഞത്.
7ാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 19നാണ് വാരാണസിയില്‍ തിരഞ്ഞെടുപ്പ് നടക്കുക.