മുംബൈ: മധ്യപ്രദേശിലെ ഭോപ്പാലില്‍നിന്നുള്ള ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂറിന് വീണ്ടും തിരിച്ചടി. മുംബൈ എന്‍ഐഎ പ്രത്യേക കോടതി അവരുടെ ഹര്‍ജി വീണ്ടും തള്ളി.
താനൊരു എംപിയാണെന്നും, ലോകസഭ നടപടികളില്‍ പങ്കെടുക്കേണ്ടതുണ്ടെന്നും, ആഴ്ചയിലൊരിക്കല്‍ കോടതിയില്‍ ഹാജരാകാന്‍ സാധിക്കില്ല എന്നും, അതിനാല്‍ ആഴ്ചയിൽ ഒരിക്കൽ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ശാശ്വത ഇളവ് നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു അവര്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ അവരുടെ ഹര്‍ജി കോടതി തള്ളുകയാണ് ഉണ്ടായത്.
മാലേഗാവ് സ്ഫോടന കേസുമായി ബന്ധപ്പെട്ടാണ് ആഴ്ചയിലൊരിക്കല്‍ പ്രഗ്യാ സിംഗ് ഠാക്കൂറിന് കോടതിയില്‍ ഹാജരാകേണ്ടത്.
മാലേഗാവ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ ഹാജരാകാത്തതില്‍ അതൃപ്തി അറിയിച്ചുകൊണ്ടാണ് മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതി, പ്രതികളോട് ആഴ്ചയിലൊരിക്കല്‍ കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചത്.
2008ല്‍ നടന്ന സ്ഫോടനക്കേസിന്റെ തുടര്‍നടപടികളുമായി ബന്ധപ്പെട്ട് പ്രതികളായ പ്രഗ്യാ സിംഗ് ഠാക്കൂര്‍, ലഫ്.കേണല്‍ പ്രസാദ് ശ്രികാന്ത് പുരോഹിത് തുടങ്ങിയവരും കേസിലെ മറ്റ് പ്രതികളും ആഴ്ചയില്‍ ഒരിക്കലെങ്കിലും ഹാജരാകണമെന്നാണ് കോടതി നിര്‍ദേശം.