ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ഭീകരവാദ ക്യാമ്പുകളിലേക്ക് വ്യോമസേനയ്ക്ക് വഴിയൊരുക്കിയത് നേത്ര വിമാനം. കിലോമീറ്ററുകളോളം ദൂരത്തില്‍ ആകാശ നിരീക്ഷണം നടത്താനുള്ള ശേഷിയാണ് നേത്രയുടെ ഏറ്റവും വലിയ സവിശേഷത.
ഇതിനായി അത്യാധുനിക സംവിധാനങ്ങളും വിമാനത്തിനകത്തുണ്ട്. എയര്‍ബോണ്‍ ഏര്‍ലി വാണിംഗ് ആന്റ് കണ്‍ട്രോള്‍ സംവിധാനം ഘടിപ്പിച്ച് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആകാശ നിരീക്ഷണ സംവിധാനമാണ് നേത്ര.
പ്രതിരോധ മേഖലയില്‍ വന്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയ അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ഇസ്രായേല്‍ തുടങ്ങി രാജ്യങ്ങള്‍ക്ക് മാത്രമാണ് ഈ സംവിധാനമുള്ള വിമാനങ്ങളുള്ളത്. ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷമാണ് ഇന്ത്യയും ഈ നേട്ടം കൈവരിക്കുന്നത്. ഡിആര്‍ഡിഒയാണ് നേത്ര വികസിപ്പിച്ചത്.
ഒരു വര്‍ഷം മുമ്പാണ് നേത്ര വിമാനം ഇന്ത്യന്‍ വ്യോമസേന സ്വന്തമാക്കിയത്. ബംഗളൂരൂവില്‍ നടന്ന എയര്‍ഷോയില്‍ മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറാണ് ഈ വിമാനം വ്യോമസേനക്ക് കൈമാറിയത്.
അതായത് അതിര്‍ത്തിക്കിപ്പുറം നിന്ന് സൈനിക നീക്കം നടത്തേണ്ട പ്രദേശത്തിന്റെ വിവരങ്ങള്‍ കൃത്യമായി ട്രാക്കു ചെയ്യാന്‍ നേത്രയില്‍ സംവിധാനമുണ്ട്. 12 മിറാഷ് 2000 പോര്‍വിമാനങ്ങള്‍ക്കും പാക് അതിര്‍ത്തിക്കപ്പുറത്തെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങാന്‍ വഴിയൊരുക്കിയതും ഈ നേത്രയാണ്. കിലോമീറ്ററുകളോളം ദൂരത്തിൽ ആകാശ നിരീക്ഷണം നടത്താനുള്ള ശേഷിയാണ് നേത്രയുടെ ഏറ്റവും വലിയ സവിശേഷത.
റഡാറടക്കം സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് ശത്രുക്കളുടെ നീക്കങ്ങള്‍ നേത്ര നിരീക്ഷിക്കുന്നത്. 300 കിലോമീറ്റര്‍ ദൂരെയുള്ള ശത്രുക്കളുടെ നീക്കം വരെ നേത്രയ്ക്ക് കണ്ടുപിടിക്കാന്‍ സാധിക്കും. 360 ഡിഗ്രിയില്‍ നിരീക്ഷണം നടത്താനുള്ള കഴിവാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.