അവിവാഹിതയാണോ? മൊബൈല്‍ ഫോണ്‍ പാടില്ല!!

പ്രാചീനതയിലേയ്ക്ക് തിരിഞ്ഞു നടക്കുകയാണ് ഗുജറാത്തിലെ ബനസ്‌കാണ്ഡാ ജില്ലയിലെ ഠാക്കോര്‍ സമുദായം!!

Last Updated : Jul 17, 2019, 04:52 PM IST
അവിവാഹിതയാണോ? മൊബൈല്‍ ഫോണ്‍ പാടില്ല!!

ഗാന്ധിനഗര്‍: പ്രാചീനതയിലേയ്ക്ക് തിരിഞ്ഞു നടക്കുകയാണ് ഗുജറാത്തിലെ ബനസ്‌കാണ്ഡാ ജില്ലയിലെ ഠാക്കോര്‍ സമുദായം!!

ബനസ്‌കാണ്ഡാ ജില്ലയിലെ ദന്തിവാഡ തഹസീലില്‍പ്പെട്ട 12 ഗ്രാമങ്ങളിലെ ഠാക്കോര്‍ സമുദായമാണ് പുതിയ നിരോധിത 'നിയമങ്ങളുടെ' ഒരു പട്ടിക പുറത്തുകൊണ്ടുവന്നിരിക്കുന്നത്. അതില്‍ ഏറ്റവും അതിശയിപ്പിക്കുന്ന നിയമമാണ് അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയിരിക്കുന്നത്. ലോകം ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഫലങ്ങള്‍ വിരല്‍തുമ്പില്‍ നേടിയെടുക്കുമ്പോഴാണ് ഠാക്കോര്‍ സമുദായം വിചിത്ര നിയമവുമായി മുന്നോട്ടു വന്നിരിക്കുന്നത്.

നിയമം അവിടെയും തീരുന്നില്ല, അവിവാഹിതകളായ യുവതികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുതെന്നും ഇവരുടെ പക്കല്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയാല്‍ മാതാപിതാക്കളായിരിക്കും ഉത്തരവാദികളെന്നും സമുദായത്തിലെ മുതിര്‍ന്ന നേതാക്കള്‍ പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ പറയുന്നു.

ഇത്തരമൊരു നിയമം ഗ്രാമങ്ങളില്‍ പുറപ്പെടുവിച്ചതിന്‍റെ കാരണം വ്യക്തമല്ല എങ്കിലും, ഗ്രാമത്തിലെ മുതിര്‍ന്നവര്‍ ഈ "നിയമം" കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്നുണ്ട്. 

നിലവില്‍വന്നിരിക്കുന്ന മറ്റൊരു നിയമമാണ് സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്ന ചെറുപ്പക്കാരുടെ മാതാപിതാക്കള്‍ക്ക് പിഴ ചുമത്തുമെന്നുള്ളത്. യാതൊരു കാരണവശാലും സ്വന്തം സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കാന്‍ അനുവാദമില്ല. ചെറുപ്പക്കാര്‍ സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിച്ചാല്‍ മാതാപിതാക്കള്‍ ഒന്നരലക്ഷം മുതല്‍ രണ്ടുലക്ഷം വരെ പിഴ നല്‍കണമെന്നാണ് സമുദായത്തിലെ മുതിര്‍ന്ന നേതാക്കള്‍ പുറപ്പെടുവിച്ച നിര്‍ദേശം വ്യക്തമാക്കുന്നത്.

കൂടാതെ, ഡിജെ പാര്‍ട്ടിയും ഗ്രാമത്തില്‍ അനുവദനീയമല്ല. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നിരോധിച്ചതോടൊപ്പം ചടങ്ങുകളില്‍ പടക്കം പൊട്ടിക്കുന്നതും നിരോധിച്ചിട്ടുണ്ട്. 

ജില്ലയിലെ 12 ഗ്രാമങ്ങളില്‍നിന്നുള്ള 14 മുഖ്യന്മാര്‍ ചേര്‍ന്ന് ജൂലൈ 14ന് ദന്തിവാഡ താലൂക്കില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

അതേസമയം, പെണ്‍കുട്ടികളെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍നിന്ന് വിലക്കാനുള്ള നീക്കത്തില്‍ തെറ്റൊന്നുമില്ലെന്ന അഭിപ്രായവുമായി കോണ്‍ഗ്രസ് എംഎല്‍എ ഗാനിബെന്‍ ഠാക്കോര്‍ രംഗത്തെത്തി. പെണ്‍കുട്ടികള്‍ സാങ്കേതികവിദ്യയില്‍ നിന്ന് ദൂരംപാലിക്കണമെന്നും കൂടുതല്‍ സമയം പഠനത്തിന് ചെലവഴിക്കണമെന്നുമായിരുന്നു അദ്ദേഹം അഭിപ്രയപ്പെട്ടത്.

 

Trending News