ബെംഗളൂരു: ഇന്ത്യ ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും ഭാരമേറിയ ഉപഗ്രഹം ജിസാറ്റ്-11 വിക്ഷേപണത്തിന് ഒരുങ്ങുന്നു. ആറ് ടൺ ഭാരമുള്ള ഉപഗ്രഹമാണ് ഐഎസ്ആർഒ നിര്‍മ്മിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി യാതാര്‍ത്ഥ്യമാക്കുന്നതിന്‍റെ ഭാഗമായാണ് ഈ വമ്പന്‍ ഉപഗ്രഹം വിക്ഷേപിക്കുന്നത്. രാജ്യത്ത് ആശയവിനിമയ രംഗം കൂടുതൽ മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടാണ് ജിസാറ്റ്-11 ഒരുക്കിയിരിക്കുന്നത്.
ഫ്രഞ്ച് ഏരിയന്‍-5 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കാന്‍ പദ്ധതിയിടുന്ന ഉപഗ്രഹം ഈ മാസം തന്നെ വിക്ഷേപിക്കപ്പെടുമെന്നാണ് കരുതുന്നത്. ഇത് ഫ്രഞ്ച് ഗയാനയിലെ കെയ്‌റോയിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ്.
ഇന്ത്യയുടെ ഗ്രാമീണ മേഖലയെ ഡിജിറ്റലൈസ് ചെയ്യാന്‍ ഈ ഉപഗ്രഹത്തിന്‍റെ വിക്ഷേപണത്താല്‍ സാധ്യമാകും. ഉപഗ്രഹാധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾ ശക്തിപ്പെടുത്താനാണ് ശ്രമം. വാർത്താ വിനിമയ രംഗത്തും കൂടുതൽ ശക്തി പകരുന്നതാകും പുതിയ ഉപഗ്രഹത്തിന്‍റെ വിക്ഷേപണം.
500 കോടി രൂപ ചെലവിലാണ് ഇതിന്‍റെ നിർമ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഏറ്റവും വലിയ ഉപഗ്രഹമായ ഇതിന് നാല് മീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ച നാല് സോളാര്‍ പാനലുകളും ഉയര്‍ന്ന മേല്‍ക്കൂരകള്‍ ഉള്ള ഒരു മുറിയുടെ വലിപ്പവുമുണ്ട്.
ഇന്ത്യയിലെ ടെലികോം രംഗത്ത വിപ്ലവകരമായ മാറ്റത്തിനും വഴിവെക്കുന്ന ഈ ഉപഗ്രഹം, ഇന്ത്യ ഇതുവരെ വിക്ഷേപിച്ച എല്ലാ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെ ആകെ ശേഷിയ്ക്ക് തുല്യമാണ്.