കോയമ്പത്തൂർ: കോയമ്പത്തൂർ അനുപ്പേര്‍പാളയത്ത് സർക്കാർ പ്രാഥമിക വിദ്യാലയത്തില്‍ 120 വിദ്യാർത്ഥികള്‍ക്കായി ആകെ ഒരു അദ്ധ്യാപകനും ഒരു ഹെഡ്മാസ്റ്ററും മാത്രമെന്ന ആരോപണവുമായി രക്ഷിതാക്കള്‍.
'സ്കൂളിലെ 1 മുതൽ 5 വരെ ക്ലാസ്സുകളിലായി ആകെ 120 കുട്ടികൾ ഉണ്ട്. ഇവര്‍ക്കെല്ലാം കൂടി ക്ലാസ്സ് എടുക്കുന്നത് ഒരു അദ്ധ്യാപകനാണ്. ഇയാളെ കൂടാതെ ഒരു പ്രധാന അദ്ധ്യാപകനും. മാത്രമല്ല സ്കൂളിലെ സൗകര്യങ്ങൾ വളരെ മോശവുമാണ്'. ഇവിടെ പഠിക്കുന്ന ഒരു വിദ്യാര്‍ഥിയുടെ രക്ഷകര്‍ത്താവ് ആരോപിക്കുന്നു.
ചിലപ്പോൾ ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾ കളിക്കുന്നത് കാണാം എന്നും ചില കുട്ടികളുടെ മാതാപിതാക്കൾ സൂചിപ്പിച്ചു.
സ്കൂളിൽ കുട്ടികൾക്ക് ഉച്ച ഭക്ഷണം കൊടുക്കാൻ തന്നെ ആരുമില്ല. അവര്‍ക്ക് വൃത്തിയുള്ള ടോയ്‌ലറ്റുകള്‍ ഇല്ല, കളിക്കാനുള്ള സ്ഥലംപോലും പരിമിതമാണെന്നും മറ്റൊരു രക്ഷകര്‍ത്താവ് ആരോപിക്കുന്നു. ഇതെല്ലം അറിയിച്ചുകൊണ്ട് പലപ്പോഴായി അപേക്ഷകള്‍ നല്‍കിയെങ്കിലും ഒന്നിനും ഇതുവരേയും പരിഹാരമായിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി.
മതില്‍ക്കെട്ടുകള്‍ പോലുമില്ലാത്ത ഈ സ്കൂളില്‍ കുട്ടികള്‍ക്ക് എന്തുമാത്രം സുരക്ഷയുണ്ടെന്നതിനെക്കുറിച്ചും മാതാപിതാക്കൾ ആശങ്കപ്പെടുന്നു.
അതേസമയം അദ്ധ്യാപകരുടെ ആവശ്യകതയെപ്പറ്റി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ അധികൃതരോട് ഇതിനോടകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.