അഹമ്മദാബാദ്: സംസ്ഥാനത്തെ ജലക്ഷാമം പരിഹരിക്കാമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പ്രധാനമന്ത്രി പാലിച്ചില്ലെന്ന് ഗുജറാത്തിലെ കര്‍ഷകര്‍. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ജലം സുലഭമാക്കാമെന്ന വാഗ്ദാനം പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ മറന്നു എന്നാണ് കര്‍ഷകര്‍ പറയുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നര്‍മ്മദ നദിയില്‍ നിന്നു ലഭിക്കുന്ന വെള്ളത്തില്‍ നിന്നും പൊന്ന് കൊയ്‌തെടുക്കാമെന്നായിരുന്നു നേതാക്കളുടെ വാഗ്ദാനം. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഈ പറഞ്ഞതൊന്നുമില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
അതേസമയം, മധ്യപ്രദേശ് നല്‍കിക്കൊണ്ടിരുന്ന ജലത്തിന്‍റെ അളവ് കുറച്ചതായും ഗുജറാത്തിലെ കര്‍ഷകര്‍ ചൂണ്ടിക്കാട്ടി.
20 വർഷത്തിനിടയിൽ ഗുജറാത്തിൽ ഏറ്റവും മോശം ജല പ്രതിസന്ധി നേരിടുന്ന സമയമാണ് ഇത്.
ഇന്ത്യയിലെ മൂന്നാമത്തെ നീളമേറിയ നദിയായ നര്‍മ്മദ, മധ്യപ്രദേശിൽ നിന്ന് ഉത്ഭവിച്ച് ഗുജറാത്തിൽ പ്രവേശിച്ചതിനുശേഷമാണ് അറബിക്കടലില്‍ ചേരുന്നത്.
നര്‍മ്മദയില്‍ ചെറുതും വലുതുമായി 30 ഡാമുകള്‍ ഉണ്ട്. ഗുജറാത്തിലെയും മധ്യപ്രദേശിലെയും കര്‍ഷകര്‍ മുഖ്യമായും കൃഷിയ്ക്ക് നര്‍മ്മദാ നദിയെ ആണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇത്തവണ മഴ കുറഞ്ഞതിനാല്‍ നദിയിലെ എല്ലാ അണക്കെട്ടുകളിലും താരതമ്യേന ജലനിരപ്പ് കുറഞ്ഞിരുന്നു. ഇതാണ് മധ്യപ്രദേശ് നല്‍കുന്ന ജലത്തിന്‍റെ തോത് കുറയാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മധ്യപ്രദേശില്‍ നേതാക്കള്‍ ലക്ഷ്യമിടുന്നത് വോട്ടുബാങ്കിലാണെന്ന് വ്യക്തം. സ്വന്തം സംസ്ഥാനത്ത് കര്‍ഷകരെ പിണക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍നിന്നും പഠം പഠിക്കുകയാണ് മധ്യപ്രദേശ് സര്‍ക്കാര്‍. ഗുജറാത്തില്‍ കര്‍ഷകര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ബിജെപിയ്ക്ക് വോട്ട് കുറഞ്ഞിരുന്നു, അതിനാല്‍ സംസ്ഥാനത്ത് കര്‍ഷകരെ പിണക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല.