BJP അംഗീകരിച്ചാലും ഇല്ലെങ്കിലും ടിപ്പു ചരിത്രമാണ്... ചരിത്രത്തെ വളച്ചൊടിക്കാനാകില്ല, ഡി.കെ ശിവകുമാര്‍

കര്‍ണാടക  സര്‍ക്കാര്‍  പാഠപുസ്തകങ്ങളില്‍ നിന്ന് ടിപ്പു സുല്‍ത്താനെയും മുഹമ്മദ് നബിയെയും യേശുക്രിസ്തുവിനെയും സംബന്ധിക്കുന്ന പാഠഭാഗങ്ങള്‍  ഒഴിവാക്കിയതില്‍  പ്രതിഷേധവുമായി കര്‍ണാടക കോണ്‍ഗ്രസ്   അദ്ധ്യക്ഷന്‍  ഡി. കെ. ശിവകുമാര്‍... 

Last Updated : Jul 29, 2020, 07:05 AM IST
BJP അംഗീകരിച്ചാലും ഇല്ലെങ്കിലും ടിപ്പു ചരിത്രമാണ്...  ചരിത്രത്തെ വളച്ചൊടിക്കാനാകില്ല, ഡി.കെ ശിവകുമാര്‍

ബാംഗളൂരു: കര്‍ണാടക  സര്‍ക്കാര്‍  പാഠപുസ്തകങ്ങളില്‍ നിന്ന് ടിപ്പു സുല്‍ത്താനെയും മുഹമ്മദ് നബിയെയും യേശുക്രിസ്തുവിനെയും സംബന്ധിക്കുന്ന പാഠഭാഗങ്ങള്‍  ഒഴിവാക്കിയതില്‍  പ്രതിഷേധവുമായി കര്‍ണാടക കോണ്‍ഗ്രസ്   അദ്ധ്യക്ഷന്‍  ഡി. കെ. ശിവകുമാര്‍... 

BJP അംഗീകരിച്ചാലും ഇല്ലെങ്കിലും ടിപ്പു  (Tipu Sultan) ചരിത്രമാണ്.  ബിജെപി  വിചാരിച്ചാല്‍ ചരിത്രത്തെ വളച്ചൊടിക്കാനാകില്ല, ഡി. കെ. ശിവകുമാര്‍  (D K Shivakumar )പറഞ്ഞു.

"ടിപ്പു ജയന്തി അവര്‍ ആഘോഷിക്കുകയോ ആഘോഷിക്കാതിരിക്കുകയോ ചെയ്യട്ടെ. അതല്ല  വിഷയം. പക്ഷെ ചരിത്രം ചരിത്രമാണ്. ഈ നിലപാട്   അംഗീകരിക്കാനാവില്ല",  ഡി. കെ. ശിവകുമാര്‍ പറഞ്ഞു.

ജോയിന്റ് കമ്മിറ്റി സെഷനില്‍ പങ്കെടുത്ത് ഇന്ത്യയുടെ രാഷ്‌ട്രപതി  തന്നെ ടിപ്പുവിനെ സ്തുതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന ലോകമൊന്നാകെ അംഗീകരിച്ചിട്ടുള്ള ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കര്‍ണാടകയിലെ പാഠപുസ്തകങ്ങളില്‍ നിന്ന് മൈസൂരു ഭരണാധികാരികളായിരുന്ന ഹൈദരാലിയെയും ടിപ്പു സുല്‍ത്താനെയും കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കിയിരുന്നു. മുഹമ്മദ് നബി, യേശു ക്രിസ്തു എന്നിവരെകുറിച്ച് വിശദീകരിക്കുന്ന പാഠഭാഗങ്ങളും ഭരണഘടനയെക്കുറിച്ചുള്ള ഭാഗങ്ങളും പുതിയ സംസ്ഥാന ബോര്‍ഡ് സിലബസില്‍നിന്നും നീക്കം ചെയ്തിട്ടുണ്ട്.

അതേസമയം, വിവാദത്തില്‍ വിശദീകരണവുമായി  കര്‍ണാടക പബ്ലിക് ഇന്‍സ്ട്രക്ഷന്‍ വകുപ്പ് എത്തി. കോവിഡിനെ തുടര്‍ന്ന് സെപ്റ്റംബര്‍ ഒന്നിന് അധ്യയനം ആരംഭിച്ച് 120 പഠന ദിവസങ്ങള്‍ ലഭിക്കുന്ന രീതിയില്‍ സിലബസിലെ 30 ശതമാനം പാഠഭാഗങ്ങള്‍ വെട്ടിക്കുറക്കുകയാണ് ചെയ്തതെന്നും 2020-21വര്‍ഷത്തേക്ക് മാത്രമാണിതെന്നുമാണ് കര്‍ണാടക പബ്ലിക് ഇന്‍സ്ട്രക്ഷന്‍ വകുപ്പ്  നല്‍കുന്ന വിശദീകരണം. 

Also read: ടിപ്പുവിന്റെയും ഹൈദറിന്റെയും പാഠഭാഗങ്ങൾ ഒഴിവാക്കി കർണാടക

ഏഴാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രത്തിലെ അഞ്ചാം അധ്യായത്തിലെയും പത്താം ക്ലാസിലെ അഞ്ചാം അധ്യായത്തിലെയും മൈസൂരുവിന്റെ ചരിത്രത്തെക്കുറിച്ചും ഹൈദരാലിയെക്കുറിച്ചും ടിപ്പു സുല്‍ത്താനെക്കുറിച്ചും വിശദീകരിക്കുന്ന ഭാഗങ്ങളാണ് ഒഴിവാക്കിയത്. ഈ പാഠഭാഗത്തിന് പ്രത്യേക ക്ലാസ് ആവശ്യമില്ലെന്നും അസൈന്‍മന്റെ് നല്‍കുമെന്നുമാണ് വിശദീകരണം. 

ഏഴാം ക്ലാസിലെ ഭരണഘടനയെക്കുറിച്ചുള്ള ഭാഗം, ആറാം ക്ലാസിലെ യേശു ക്രിസ്തുവിനെയും മുഹമ്മദ് നബിയെയും കുറിച്ചുള്ള ഭാഗം എന്നിവയും ഒഴിവാക്കിയിട്ടുണ്ട്. ഇവരെക്കുറിച്ച് ഒമ്പതാം ക്ലാസില്‍ വീണ്ടും പഠിക്കാനുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ഒഴിവാക്കിയത്.

തിങ്കളാഴ്ചയാണ് ഒന്ന് മുതല്‍ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളിലേക്കുള്ള പുതുക്കിയ സിലബസ്  കര്‍ണാടക ടെക്‌സ് ബുക്ക് സൊസൈറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.

അതേസമയം,കോവിഡ് മറയാക്കി ബിജെപി  സര്‍ക്കാര്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണെന്നാണ്  പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണം.  ടിപ്പു സുല്‍ത്താനെക്കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കാന്‍  മുന്‍പും  ബിജെപി  സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു.

Trending News