ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ തീകൊളുത്തി കൊലപെടുത്തിയ സംഭവത്തില്‍ നടപടിയുമായി യുപി സര്‍ക്കാര്‍.
പെണ്‍കുട്ടിയുടെ മരണത്തില്‍ അങ്ങേയറ്റം ദു:ഖമുണ്ടെന്നും സംഭവത്തില്‍ അതിവേഗ കോടതി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
കേസ് അതിവേഗ കോടതി പരിഗണിക്കുകയും പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുകയും ചെയ്യും- യോഗി ആദിത്യനാഥ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ, ഉന്നാവോയിലെ ഹിന്ദുനഗര്‍ ഗ്രാമത്തില്‍ വച്ചാണ് പെണ്‍കുട്ടിയെ ആക്രമികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്.
റായ്ബറേലിയേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ ഗ്രാമത്തിന് പുറത്തുവെച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
പെണ്‍കുട്ടിയെ ലൈംഗീക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ പ്രതിയുടെ നേതൃത്വത്തിലാണ് പെണ്‍കുട്ടിയെ തീ കൊളുത്തിയത്.
ഇയാള്‍ കഴിഞ്ഞ ദിവസമാണ് ജാമ്യത്തില്‍ ഇറങ്ങിയത്. 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ആദ്യം ലഖ്നൗവിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീടാണ് വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റിയത്.
വ്യാഴാഴ്ച മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ തന്നെ തീകൊളുത്തിയ അഞ്ച് പുരുഷന്മാരുടെയും പേരുകള്‍ യുവതി പറഞ്ഞിരുന്നു. തീകൊളുത്തും മുമ്പേ സംഘം തന്നെ മര്‍ദ്ദിച്ചെന്നും കുത്തിപ്പരിക്കേല്‍പ്പിച്ചെന്നും യുവതി മൊഴി നല്‍കിയിരുന്നു.
ഹരിശങ്കര്‍ ത്രിവേദി, രാം കിഷോര്‍ ത്രിവേദി, ഉമേഷ് ബാജ്പേയി, ശിവം ത്രിവേദി, ശുഭം ത്രിവേദി എന്നിവരാണ് അക്രമികള്‍. ഇതില്‍ ശിവം ത്രിവേദിയും ശുഭം ത്രിവേദിയും 2018-ല്‍ തന്നെ മാനഭംഗപ്പെടുത്തിയിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.
ഡല്‍ഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11.40ഓടെയാണ് പെണ്‍കുട്ടി മരണപ്പെട്ടത്.