മലേറിയ മരുന്ന് കയറ്റുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരെ യുഎസ് മുഴക്കിയ ഭീഷണിയും അതിനു പ്രധാനമന്ത്രി നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.
മലേറിയ മരുന്ന് തനില്ലെങ്കില്‍ ഇന്ത്യയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന ഭീഷണിയുമാണ് അമേരിക്ക രംഗത്തെത്തിയത്. ഇതിന് പിന്നാലെ, മലേറിയ മരുന്നായ ഹൈഡ്രോക്ലോറോകിന്‍ യുഎസ്സിന് നല്‍കാമെന്ന് ഇന്ത്യ അറിയിക്കുകയും ചെയ്തു. ഇതോടെ ട്രംപിന്‍റെ ഭീഷണിയ്ക്ക് മുന്നില്‍ ഇന്ത്യ മുട്ടുമടക്കി എന്ന രീതിയില്‍ വാര്‍ത്തകളും വിമര്‍ശനങ്ങളും ഉയരാന്‍ തുടങ്ങി.
ഇപ്പോഴിതാ, ഈ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് നരേന്ദ്ര മോദിയ്ക്കും സര്‍ക്കാരിനും എതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മുരളീധരന്‍ മറുപടി നല്‍കിയിരിക്കുന്നത്.
ശരിക്കും കാര്യമറിയാത്തവരാണോ ഈ വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ എന്ന ചിന്തയിൽ നിന്നാണ് ഈ കുറിപ്പ് എന്ന ആമുഖത്തോടെയാണ് മുരളീധരന്‍റെ കുറിപ്പ്. ഹൈഡ്രോക്സി ക്ളോറോക്വിൻ മരുന്നിനു വേണ്ടി ഡോണൾഡ് ട്രംപും നരേന്ദ്ര മോദിയും തമ്മിൽ അന്താരാഷ്ട്ര യുദ്ധം നടന്ന പ്രതീതിയാണ് ചിലർ സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
മരുന്നുകൾ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. മരുന്നുകളുടെയും കൊവിഡ് ബാധിതരുടെ ചികിത്സയ്ക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങളുടെയും കയറ്റുമതി ഇന്ത്യൻ സർക്കാർ മാർച്ച് 25നാണ് നിരോധിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ, ചികിത്സാ മേഖലയിലെ അവശ്യവസ്തുക്കളുടെ കണക്കെടുപ്പിനു വേണ്ടിയായിരുന്നു ഇത്. കണക്കെടുപ്പിനു ശേഷം നമുക്കാവശ്യമായ മരുന്നുകൾ ഉണ്ടെന്ന് ബോധ്യമായപ്പോൾ, കയറ്റുമതി പുനരാരംഭിക്കുകയും ചെയ്തു. ഇത് ഒരു സ്വാഭാവിക പ്രക്രിയയാണ്. ഡോണൾഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂർത്തിയാക്കാനാകൂ.. - അദ്ദേഹം പറഞ്ഞു.
വി മുരളീധരന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം:
ഹൈഡ്രോക്സി ക്ളോറോക്വിൻ മരുന്നിനു വേണ്ടി ഡോണൾഡ് ട്രംപും നരേന്ദ്ര മോദിയും തമ്മിൽ അന്താരാഷ്ട്ര യുദ്ധം നടന്ന പ്രതീതിയാണല്ലോ ഇപ്പോൾ ചിലർ സൃഷ്ടിച്ചിരിക്കുന്നത്. ഇനിയും ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നത് ശരിക്കും കാര്യമറിയാത്തവരാണോ എന്ന ചിന്തയിൽ നിന്നാണ് ഈ കുറിപ്പ്. മരുന്നുകൾ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. മരുന്നുകളുടെയും കൊവിഡ് ബാധിതരുടെ ചികിത്സയ്ക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങളുടെയും കയറ്റുമതി ഇന്ത്യൻ സർക്കാർ മാർച്ച് 25നാണ് നിരോധിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ, ചികിത്സാ മേഖലയിലെ അവശ്യവസ്തുക്കളുടെ കണക്കെടുപ്പിനു വേണ്ടിയായിരുന്നു ഇത്. കണക്കെടുപ്പിനു ശേഷം നമുക്കാവശ്യമായ മരുന്നുകൾ ഉണ്ടെന്ന് ബോധ്യമായപ്പോൾ, കയറ്റുമതി പുനരാരംഭിക്കുകയും ചെയ്തു. ഇത് ഒരു സ്വാഭാവിക പ്രക്രിയയാണ്. ഡോണൾഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂർത്തിയാക്കാനാകൂ..
എന്നാൽ, മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്റെ കയറ്റുമതി നിർത്തുകയാണെങ്കിൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതു കൊണ്ട്, ഇന്ത്യ താണു വീണ് മാപ്പപേക്ഷിച്ച് മരുന്നു കൊടുത്തു എന്ന മട്ടിലാണ് ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. യുഎസ് ആവശ്യപ്പെട്ട മരുന്ന് കയറ്റുമതി ചെയ്യുന്നതിൽ എന്തുകൊണ്ടാണ് തടസം വന്നതെന്ന് ഈ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അമേരിക്കൻ പ്രസിഡന്റ് പിന്നീട് വ്യക്തമാക്കുകയും ചെയ്തു.. സത്യം മറ നീക്കി പുറത്തുവന്നതോടെ, ട്രംപ് പറഞ്ഞതിനെക്കുറിച്ച് മാധ്യമങ്ങൾക്ക് ഒന്നും പറയാനുമില്ല.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള കഴിഞ്ഞ 6 വർഷത്തിനിടയിൽ ഒരു കാര്യവും ഇന്ത്യയെ ഭീഷണിപ്പെടുത്തി ഒരു രാജ്യത്തിനും ചെയ്യാനായിട്ടില്ല. പ്രാദേശിക സംയോജിത ഉത്പന്ന കൈമാറ്റ ഉടമ്പടി(RCEP) യുടെ കാര്യമെന്താ വിമർശകർ മറന്നു പോയോ?രാജ്യതാത്പര്യം സംരക്ഷിക്കുന്ന കരാറിലേ ഒപ്പുവെക്കൂ എന്നതാണ് ഇന്ത്യ അന്നെടുത്ത നിലപാട്. ഇതൊക്കെ അറിയാമായിരുന്നിട്ടും, സിനിമകളിൽ കവലച്ചട്ടമ്പികളുടെ ഭീഷണിക്ക് വഴങ്ങുന്ന സാധുവായ നായകനായി ഇന്ത്യൻ പ്രധാനമന്ത്രിയെ ചിത്രീകരിക്കാൻ ഇടതുപക്ഷവും മാധ്യമങ്ങളും ശ്രമിക്കുകയാണ്. കഷ്ടം എന്നല്ലാതെ എന്തു പറയാൻ!!