ന്യൂഡല്‍ഹി : ഏപ്രില്‍ 5 ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനസാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ വി വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഉച്ചയ്ക്ക് 2 മണിയോടെ ഹര്‍ജി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിയമത്തെ ശക്തമായി എതിര്‍ത്ത കോണ്‍ഗ്രസ്, ഇത് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും രാജ്യത്ത് മതപരമായ വിഭജനം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും അവകാശപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു. വഖഫ് ഭേദഗതി നിയമത്തിനെതിരായ എതിര്‍പ്പിനെ വിവിധ രാഷ്ട്രീയ മത നേതാക്കളും പിന്തുണച്ചു. ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, ജംഇയ്യത്തുല്‍ ഉലമ-ഇ-ഹിന്ദ് തുടങ്ങിയ പ്രമുഖ മതസംഘടനകളും എതിര്‍പ്പില്‍ മുന്‍നിരയിലാണ്. എഎപി നേതാവ് അമാനത്തുള്ള ഖാന്‍, ജാമിയത്ത് ഉലമ-ഇ-ഹിന്ദിന്റെ മൗലാന അര്‍ഷാദ് മദനി, ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്, എസ്ഡിപിഐ, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, തയ്യബ് ഖാന്‍ സല്‍മാനി, അഞ്ജും കദാരി എന്നിവരും ബില്ലിനെതിരെ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദാണ് പ്രധാന ഹര്‍ജികളില്‍ ഒന്ന് സമര്‍പ്പിച്ചത്. സമത്വത്തിനുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 14), മതസ്വാതന്ത്ര്യം (ആര്‍ട്ടിക്കിള്‍ 25, 26), ന്യൂനപക്ഷങ്ങള്‍ക്കുള്ള സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങളുടെ സംരക്ഷണം (ആര്‍ട്ടിക്കിള്‍ 29), സ്വത്തവകാശം (ആര്‍ട്ടിക്കിള്‍ 300 എ) എന്നിവ ഉള്‍പ്പെടെ നിരവധി ഭരണഘടനാപരമായ അവകാശങ്ങള്‍ പുതിയ വ്യവസ്ഥകള്‍ ലംഘിക്കുന്നതായി അദ്ദേഹം ആരോപിച്ചു. എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി സമര്‍പ്പിച്ച പ്രത്യേക ഹര്‍ജിയിലും സമാനമായ ആശങ്കകള്‍ ചൂണ്ടികാട്ടുന്നു. ഭേദഗതികള്‍ വ്യക്തമായും ഭരണഘടനാ വിരുദ്ധമാണെന്നും ആര്‍ട്ടിക്കിള്‍ 14, 15, 21, 25, 26, 29, 30, 300 എ എന്നിവ പോലുള്ള വിവിധ മൗലികാവകാശങ്ങളെ ലംഘിക്കുന്നതുമാണെന്നും അദ്ദേഹത്തിന്റെ ഹര്‍ജിയില്‍ പറയുന്നു.
അതേസമയം ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, അസം എന്നീ സംസ്ഥാനങ്ങള്‍ ബില്‍ റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങള്‍ സമര്‍പ്പിച്ചു. നിയമം റദ്ദാക്കുകയോ മാറ്റുകയോ ചെയ്യുന്നത്, നിയമപരവും ഭരണപരവുമായ സങ്കീര്‍ണതകള്‍ക്ക് കാരണമാകുമെന്ന് ഈ സംസ്ഥാനങ്ങള്‍ വാദിക്കുന്നു.
എന്നാല്‍ ഇതിലൂടെ മുസ്ലീം സമുദായത്തിലെ സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങളുടെ ഉന്നമനമാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. നിലവിലുള്ള വഖഫ് സ്വത്തുക്കളില്‍ നിയമം തൊടുകയോ ഇടപെടുകയോ ചെയ്യുന്നില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി. 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന തത്വത്തിന് അനുസൃതമായി എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയും വികസനവുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









