ന്യൂഡല്‍ഹി: രാജ്യത്ത് ഇനിയൊരു 1984 ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി ഡല്‍ഹി ഹൈക്കോടതി.
1984ല്‍ ഇന്ദിരാഗാന്ധി വധത്തെത്തുടര്‍ന്നുണ്ടായ സിഖ് കലാപം മുന്നില്‍ക്കണ്ടായിരുന്നു ഹൈക്കോടതി മുന്നറിയിപ്പ്.
ഡല്‍ഹി കലാപത്തില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. ജസ്റ്റീസുമാരായ എസ്. മുരളീധര്‍, തല്‍വന്ത് സിംഗ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഡല്‍ഹി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്നും ജനവിശ്വാസം വീണ്ടെടുക്കാനുള്ള നടപടി വേണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കൂടാതെ, ഐബി ഉദ്യോഗസ്ഥന്റെ മരണത്തില്‍ ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു.
കലാപത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഷെല്‍ട്ടര്‍ ഹോമുകള്‍ തയ്യാറാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇത്തരം കേന്ദ്രങ്ങളില്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരിക്കണമെന്നും കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് ആവശ്യമായ സുരക്ഷയൊരുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അടുത്ത രണ്ടാഴ്ചത്തേക്ക് എല്ലാ ജില്ലകളിലും രാത്രികാലങ്ങളില്‍ സബ്ഡിവിഷണല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കാന്‍ ജില്ലാ ജഡ്ജിമാരോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നൂറോളം ആളുകള്‍ കലാപബാധിത പ്രദേശങ്ങളില്‍ നിന്ന് വീടുകള്‍ വിട്ട് പലായനം ചെയ്തിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കോടതി ഇത്തരം നടപടികളിലേക്ക് കടന്നത്. വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ കഴിയില്ലെന്ന ഭയം ഇല്ലാതാക്കാന്‍ സംസ്ഥാന സര്‍ക്കാരാണ് പ്രവര്‍ത്തിക്കേണ്ടതെന്നും കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം, കലാപത്തില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അഡ്വ. സുബൈദ ബീഗത്തെയാണ് അമിക്കസ് ക്യൂറിയായി നിയോഗിച്ചത്. കലാപത്തിനിരയായവരും സര്‍ക്കാരും തമ്മിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായാണ് അമിക്കസ് ക്യൂറിയെ നിയോഗിച്ചിരിക്കുന്നത്.
വേണമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിട്ടുനല്‍കാന്‍ ഡല്‍ഹി പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് അമിക്കസ് ക്യൂറിക്ക് ആവശ്യപ്പെടാം. കലാപത്തിന്റെ ഇരകള്‍ക്ക് ഏത് സമയത്തും അമിക്കസ് ക്യൂറിക്ക് മുന്നില്‍ പരാതി പറയാന്‍ അവകാശമുണ്ടായിരിക്കുമെന്നും കോടതി പറഞ്ഞു.