മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം സേന-കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിനുണ്ടെന്ന് ശരത് പവാര്‍.
എന്‍.സി.പി-ശിവസേന നേതാക്കളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 170 അംഗങ്ങള്‍ സഖ്യത്തെ പിന്തുണക്കുമെന്നും അജിത് പവാര്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്‍സിപിയുടെ ഒരു പ്രവര്‍ത്തകനോ നേതാവോ പോലും ബിജെപി-എന്‍.സി.പി സഖ്യത്തെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തില്ല.
ഇന്ന് വൈകീട്ട് നടക്കുന്ന എന്‍സിപി പാര്‍ട്ടി യോഗത്തില്‍ പുതിയ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുമെന്നും അജിത് പവാറിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുമെന്നും പവാര്‍ പറഞ്ഞു.
അജിത് പവാറിനൊപ്പം സത്യപ്രതിജ്ഞ ചടങ്ങിന് പോയ എംഎല്‍എമാര്‍ ഇപ്പോഴും പാര്‍ട്ടിക്കൊപ്പമുണ്ടെന്നും ശരത് പവാര്‍ അവകാശപ്പെട്ടു.
11 എംഎല്‍എമാര്‍ രാജ്ഭവനില്‍ അജിത് പവാറിനൊപ്പം പോയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ 11 എംഎല്‍എമാരാണ് വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്നും ശരത് പവാര്‍ വ്യക്തമാക്കി.
തെറ്റിദ്ധരിപ്പിച്ചാണ് അജിത് പവാർ ഗവർണറുടെ അടുക്കലെത്തിച്ചതെന്ന് എൻസിപി എംഎൽഎ രാജേന്ദ്ര ഷിംഗാനെ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ചില കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടെന്ന് പറഞ്ഞ് അജിത് പവാർ രാജ് ഭവനിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് ഷിംഗാനെ പറഞ്ഞു.
എംഎൽഎമാർ നേരത്തെ ഒപ്പിട്ട ലിസ്റ്റ് അജിത് പവാർ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് ശരത് പവാർ വാർത്താസമ്മേളനത്തില്‍ ആരോപിച്ചു.