ന്യൂഡല്‍ഹി: ജമ്മു-കശ്മീര്‍ വിഷയം ഏറ്റെടുത്ത് വീണ്ടും പ്രതിപക്ഷ നേതാക്കള്‍.
കശ്മീരില്‍ ജനജീവിതം സാധാരണനിലയിലാണെങ്കില്‍ നേതാക്കള്‍ എന്തുകൊണ്ട് ഇപ്പൊഴും വീട്ടുതടങ്കലിലെന്ന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ചോദിച്ചു.
പ്രതിപക്ഷ പാര്‍ട്ടി നേതാക്കൾ കശ്മീരില്‍ യാതൊരുവിധ നിയമലംഘനവും നടത്തില്ല. കശ്മീരിലെ സ്ഥിതി സാധാരണമാണെങ്കിൽ എന്തുകൊണ്ടാണ് രാഷ്ട്രീയ നേതാക്കളെ വീട്ടിൽ നിന്ന് പുറത്തുപോകാൻ അനുവദിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കൾ ഇന്ന് ജമ്മു-കശ്മീരിലേക്ക് യാത്ര തിരിച്ചിരിയ്ക്കുകയാണ്. ജമ്മു-കശ്മീരിന്‍റെ പ്രത്യേക അധികാരം ഒഴിവാക്കി കേന്ദ്രഭരണപ്രദേശമാക്കിയതിന് ശേഷമുള്ള സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് സംഘം യാത്ര തിരിച്ചിരിക്കുന്നത്.
പ്രത്യേക അധികാരം ഒഴിവാക്കി ജമ്മു-കശ്മീരിനെ കേന്ദ്രഭരണപ്രദേശമാക്കിയതിനെയും അതിനായി ഒരുക്കിയ സുരക്ഷ നിയന്ത്രണങ്ങളെയും പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ ആരോപണങ്ങള്‍ തെറ്റാണെന്നും സംസ്ഥാനത്തെത്തി എല്ലാം നേരിട്ടു കാണൂ എന്നുമായിരുന്നു ജമ്മു-കശ്മീർ ഗവർണർ സത്യപാൽ മാലിക്കിന്‍റെ മറുപടി.
എന്നാല്‍, ഗവര്‍ണറുടെ ക്ഷണം സ്വീകരിക്കുന്നതായും സന്ദര്‍ശനത്തിന് സൗകര്യമൊരുക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മറുപടിയും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കൾ ജമ്മു-കശ്മീര്‍ സന്ദര്‍ശിക്കുന്നത്.
ഇടത് നേതാക്കളായ സീതാറാം യെച്ചൂരി, ഡി. രാജ, കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ, ആർ.ജെ.ഡി നേതാവ് മനോജ് ഝാ, ടി.എം.സി നേതാവ് ദിനേശ് ത്രിവേദി, ഡി.എം.കെ എം.പിമാര്‍ തുടങ്ങിയവരും സംഘത്തിലുണ്ട്.
എന്നാല്‍, നേതാക്കളെ കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്നാണ് സൂചന. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ സന്ദര്‍ശനം ക്രമസമാധാനത്തെ ബാധിക്കുമെന്നും ജമ്മു-കശ്മീര്‍ സന്ദര്‍ശനത്തില്‍ നിന്ന് നേതാക്കള്‍ പിന്മാറണമെന്നും കശ്മീര്‍ ഭരണകൂടം ആവശ്യപ്പെട്ടു. ഇവരുടെ സന്ദര്‍ശനം ഇവിടെ നിലനില്‍ക്കുന്ന സമാധാനത്തെയും സാധാരണ ജീവിതത്തിലേക്കുള്ള ക്രമാനുഗതമായ പുനസ്ഥാപനത്തെയും സന്ദര്‍ശനം ബാധിക്കുമെന്നാണ് ഭരണകൂടം ഇന്നലെ ഇറക്കിയ നോട്ടീസില്‍ സൂചിപ്പിച്ചിരുന്നു. താഴ്‌വരയിലെ പല സ്ഥലങ്ങളിലായി ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങളുടെ ലംഘനമായിരിക്കും രാഷ്ട്രീയ നേതാക്കളുടെ സന്ദര്‍ശനമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.
അതേസമയം, മുന്‍പ് സംസ്ഥാനം സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷ നേതാക്കളെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു. സുരക്ഷാ പ്രശ്നങ്ങള്‍ ഉന്നയിച്ചായിരുന്നു ഈ നീക്കം.
എന്നാല്‍, ഈ മാസം 4ന് അര്‍ധ രാത്രിമുതല്‍ വീട്ടുതടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, ഒപ്പം മുതിര്‍ന്ന നേതാക്കളടക്കം 4000 പേരെ ഇപ്പോഴും മോചിപ്പിച്ചിട്ടില്ല.