ഓപ്പറേഷൻ സിന്ദൂറിന് നന്ദി പറഞ്ഞ് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാവിക സേന ഉദ്യോഗസ്ഥന്റെ ഭാര്യ ഹിമാൻഷി നർവാൾ. അന്ന് മോദിയോട് പോയി ചോദിക്കാനാണ് അവർ പറഞ്ഞത്, ഇന്ന് മോദിയും നമ്മുടെ സൈന്യവും അവര്‍ക്കുള്ള മറുപടി നൽകിയെന്നും ഹിമാൻഷി പറഞ്ഞു. ഈ ഓപ്പറേഷൻ അവസാനിപ്പിക്കരുതെന്നും ഭീകരവാദത്തിനെതിരായ പോരാട്ടങ്ങള്‍ക്കുള്ള തുടക്കമാകണമെന്നും ഹിമാൻഷി ആവശ്യപ്പെട്ടു.
‘‘എന്റെ ഭർത്താവ് പ്രതിരോധ സേനയിലായിരുന്നു. സമാധാനം സംരക്ഷിക്കാനും നിരപരാധികളുടെ ജീവൻ രക്ഷിക്കാനും അദ്ദേഹം ആഗ്രഹിച്ചു. ഈ രാജ്യത്ത് വിദ്വേഷവും ഭീകരതയുമില്ലെന്ന് ഉറപ്പാക്കാൻ അദ്ദേഹം ആഗ്രഹിച്ചു. സർക്കാരിനോട് ഞാൻ നന്ദിപറയുന്നു. എന്നാൽ ഇത് ഇവിടെ അവസാനിപ്പിക്കരുതെന്ന് അഭ്യർഥിക്കുകയാണ്. ഈ രാജ്യത്ത് ഭീകരവാദം ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങളുടെ തുടക്കമാകണമിതെന്ന് ഞാൻ അഭ്യർഥിക്കുന്നു.
നമ്മുടെ സേനയും മോദി സർക്കാരും ഭീകരർക്കും അവരെ കൈകാര്യം ചെയ്യുന്നവർക്കും ശക്തമായ സന്ദേശം നൽകി. ഞങ്ങൾ അനുഭവിച്ച വേദന, ആ 26 കുടുംബങ്ങൾ അനുഭവിച്ച വേദന ഇപ്പോൾ അതിർത്തിക്ക് അപ്പുറമുള്ളവർക്ക് മനസ്സിലായി. എന്റെ വിവാഹം കഴിഞ്ഞിട്ട് 6 ദിവസമേ ആയിട്ടുള്ളു എന്നും എന്നോട് കരുണ കാണിക്കണം എന്നും ഞാൻ അന്ന് ഭീകരരോട് പറഞ്ഞതാണ്. എന്നാൽ ‘അത് മോദിയോട് പോയി ചോദിക്കു’ എന്നാണ് അവർ എന്നോട് പറഞ്ഞത്. ഇന്ന് മോദി, നമ്മുടെ സൈന്യം അവർക്ക് മറുപടി നൽകി. പഹൽഗാമിന് തിരിച്ചടി നൽകിയതിൽ സന്തോഷമുണ്ട്. എന്നാൽ ആ 26 പേർ ഇപ്പോൾ ജീവനോടെയില്ല എന്നതിൽ ദുഃഖവുമുണ്ട്’’– ഹിമാൻഷി പറഞ്ഞു.
പഹൽഗാമിലേതുപോലെയുള്ള ഭീകരാക്രമണങ്ങൾ ഇനിയും ആവർത്തിക്കുന്നതിന് മുൻപ് ഭീകരവാദികൾ നൂറുതവണ ആലോചിക്കണമെന്ന് വിനയ് നർവാളിന്റെ അച്ഛൻ രാജേഷ് നർവാൾ പ്രതികരിച്ചു. ഹരിയാനയിലെ കർണാൽ ഭുസ്‌ലി സ്വദേശിയും കൊച്ചി ദക്ഷിണ നാവിക കമാൻഡിലെ ഓഫിസർ ഇൻ ചാർജുമായിരുന്നു (എസ്ഐജി) ലഫ്റ്റനന്റ് വിനയ് നർവാളും. വിനയ്യും ഗുരുഗ്രാം സ്വദേശി ഹിമാൻഷിയും തമ്മിലുള്ള വിവാഹം കഴിഞ്ഞമാസം പതിനാറിനായിരുന്നു. 19ന് സൽക്കാരച്ചടങ്ങുകളിൽ പങ്കെടുത്ത ശേഷം ഇരുപതിനാണു മധുവിധു ആഘോഷിക്കാൻ നവദമ്പതികൾ കശ്മീരിലേക്കു പോയത്. എന്നാൽ വിധി അവർക്കെതിരായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









