ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതിയോട് മാപ്പ് പറയില്ല എന്ന നിലപാടില്‍ ഉറച്ച് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍...
താനിട്ട ട്വീറ്റകളുടെ പേരില്‍ സുപ്രീംകോടതിയോട് മാപ്പു ചോദിക്കില്ലെന്നും ആത്മാര്‍ത്ഥമല്ലാത്ത ക്ഷമ ചോദിക്കല്‍ തന്‍റെ മനസാക്ഷിയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും പ്രശാന്ത് ഭൂഷണ്‍. കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ട കേസില്‍ മൂന്നംഗ ബെഞ്ചിന് മുന്നില്‍ സമര്‍പ്പിച്ച പ്രസ്താവനയിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
" മൗലികാവകാശ സംരക്ഷണത്തിനുള്ള പ്രത്യാശയുടെ അവസാന കോട്ടയാണ് സുപ്രീംകോടതിയെന്ന് താന്‍ വിശ്വസിക്കുന്നു.മാപ്പു ചോദിക്കുന്നത് ആത്മാര്‍ത്ഥമായിട്ടായിരിക്കണം. ഞാന്‍ സത്യമെന്ന് വിശ്വസിക്കുന്ന ഒരു പ്രസ്താവന പിന്‍വലിച്ചാല്‍ അതല്ല, ഒട്ടും ആത്മാര്‍ത്ഥതയില്ലാതെ ഒരു മാപ്പു പറച്ചില്‍ നടത്തിയാല്‍ അത് എന്‍റെ മനസാക്ഷിയേയും പരമോന്നത നീതി പീഠത്തെയും അവഹേളിക്കുന്നതിന് തുല്യമായിരിക്കും", ' അദ്ദേഹം പറയുന്നു.
ആ ട്വീറ്റുകള്‍ ഉത്തമ ബോധ്യത്തോടെ ചെയ്തതാണെന്നും അതില്‍ പറയുന്ന കാര്യങ്ങളില്‍ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും ഭൂഷണ്‍ കോടതിയെ അറിയിച്ചു.
കോടതിയലക്ഷ്യത്തിന് സ്വമേധയാ എടുത്ത കേസില്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്ന ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കണ്ടെത്തിയിരുന്നു. ആറ് മാസം വരെ തടവോ 2,000 രൂപ പിഴയോ രണ്ടും കൂടിയോ ആണ് ക്രിമിനല്‍ കോടതിയലക്ഷ്യത്തിനു ലഭിക്കാവുന്ന ശിക്ഷ.
കോടതിയലക്ഷ്യ കേസ് പരിഗണിച്ച കോടതി തന്‍റെ പരാമര്‍ശം പിന്‍വലിക്കാന്‍ പ്രശാന്ത് ഭൂഷണ് 2 ദിവസത്തെ സമയപരിധിയാണ് അനുവദിച്ചിരുന്നത്. എന്നാല്‍ മാപ്പ് പറയില്ലെന്നും പരമോന്നത കോടതി നല്‍കുന്ന ഏതു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കിയിരുന്നു.
തന്‍റെ തീരുമാനത്തില്‍ മാറ്റമില്ലെന്നും ദയയുണ്ടാകണമെന്ന് കോടതിക്കു മുമ്പാകെ അഭ്യര്‍ഥിക്കില്ലെന്നും ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ജുഡീഷറിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതെന്നും പ്രശാന്ത് ഭൂഷണ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെ, ശനിയാഴ്ച നടന്ന വെബിനാറിൽ പരോക്ഷമായി ഇക്കാര്യം ആവർത്തിക്കുകയും ചെയ്തിരുന്നു അദ്ദേഹം.
Also read: കോടതിയലക്ഷ്യ കേസ് : മാപ്പിനുള്ള സമയപരിധി അവസാനിക്കുന്നു, നിലപാടിലുറച്ച് പ്രശാന്ത് ഭൂഷന്‍... !!
പ്രശാന്ത് ഭൂഷന്‍ മറ്റൊരു കോടതിയലക്ഷ്യക്കേസും നേരിടുന്നുണ്ട്. 2009-ൽ തെഹൽക മാഗസിന് നൽകിയ അഭിമുഖത്തിൽ, കഴിഞ്ഞ 16 സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരിൽ പകുതിയും അഴിമതിക്കാരാണെന്ന് പറഞ്ഞതാണ് കേസിനാധാരം. ഈ കേസ് ചൊവ്വാഴ്ച ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് പരിഗണിക്കും.
ചീഫ് ജസ്റ്റിസുമാരെ വിമർശിച്ച് ജൂണിൽ രണ്ട് ട്വിറ്റർ പരാമർശങ്ങൾ നടത്തിയതിലാണ് പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.
"സുപ്രീം കോടതിയെ ലോക്ഡൗണില്‍ നിശ്ചലമാക്കുകയും പൗരന്‍മാര്‍ക്ക് നീതിക്കായുള്ള മൗലികാവകാശം നിഷേധിക്കുകയും ചെയ്ത ചീഫ് ജസ്റ്റിസ് മാസ്‌കും ഹെല്‍മറ്റും ധരിക്കാതെ നാഗ്പുരിലെ രാജ്ഭവനു മുന്നില്‍ ബി.ജെ.പി. നേതാവിന്റെ 50 ലക്ഷം രൂപ വിലയുള്ള ബൈക്ക് ഓടിക്കുന്നു. ഔദ്യോഗികമായി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാതെ കഴിഞ്ഞ ആറു വര്‍ഷം ഇന്ത്യയില്‍ ജനാധിപത്യം നശിപ്പിക്കപ്പെട്ടത് എങ്ങനെയെന്ന് നാളെ ചരിത്രകാരന്‍മാര്‍ തിരിഞ്ഞു നോക്കുമ്ബോള്‍ അതില്‍ സുപ്രീം കോടതിയുടെയും വിശേഷിച്ച് കഴിഞ്ഞ നാല് ചീഫ് ജസ്റ്റിസുമാരുടെയും പങ്ക് രേഖപ്പെടുത്തും, " എന്നുള്ള പ്രശാന്ത് ഭൂഷന്‍റെ ട്വീറ്റ് ആണ് കോടതിയലക്ഷ്യ നടപടിക്കാധാരമായത്.
കോടതിയുടെ മഹിമ ഉയര്‍ത്തിപ്പിടിക്കാനാണ് താന്‍ ശ്രമിച്ചതെന്നും അതിന്റെ പേരില്‍ കോടതിയലക്ഷ്യത്തിന് കുറ്റക്കാരനാക്കുന്നതില്‍ വേദനയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോടതി തന്നെ തെറ്റിദ്ധരിച്ചതിൽ വിഷമമുണ്ടെന്നും കോടതി ചുമത്തുന്ന എന്ത് ശിക്ഷയും സന്തോഷപൂര്‍വ്വം സ്വീകരിക്കുമെന്നുമാണ് പ്രശാന്ത് ഭൂഷന്‍റെ നിലപാട്...