ന്യൂഡല്‍ഹി: ചന്ദ്രയാന്‍-2 ദൗത്യത്തില്‍ ഐ.എസ്.ആര്‍.ഒയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
"ശാസ്ത്രജ്ഞന്‍മാരുടെ ആത്മസമര്‍പ്പണവും ഉത്സാഹവും ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ്. ശാസ്ത്രജ്ഞന്‍മാരുടെ പ്രയത്‌നം ഒരിക്കലും പാഴായിട്ടില്ല, ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് അത് അടിത്തറ ശക്തമായ പാകിയിരിക്കുകയാണ്", അവസാനനിമിഷം ചന്ദ്രയാന്‍-2 ദൗത്യം ഇന്ത്യയ്ക്ക് നഷ്ടമായതിന് തൊട്ട് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
കോണ്‍ഗ്രസും ഐ.എസ്.ആര്‍.ഒയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഈ പിരിമുറുക്കത്തിനിടയിലും രാജ്യം ഐ.എസ്.ആര്‍.ഒയ്ക്കൊപ്പം നില്‍ക്കും. നിങ്ങളുടെ കഠിനാധ്വാനത്തിലും പ്രയത്നത്തിലും രാജ്യം അഭിമാനിക്കുന്നു, കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
രാജ്യം ഏറെ ആശങ്കയോടെ കാത്തിരുന്ന വിക്രം ലാന്‍ഡറിന്‍റെ സോഫ്റ്റ് ലാൻഡി൦ഗില്‍ അവസാന നിമിഷമാണ് പാളിച്ച സംഭവിച്ചത്.
വെള്ളിയാഴ്ച അര്‍ദ്ധരാത്രിയിലായിരുന്നു രാജ്യം ഏറെ ആകാംഷയോടെ കാത്തിരുന്ന ചാന്ദ്രയാന്‍-2, വിക്രം ലാന്‍ഡറിന്‍റെ സോഫ്റ്റ് ലാൻഡി൦ഗ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ നിശ്ചിത' സമയത്തിന് മിനിറ്റുകള്‍ മുന്‍പാണ് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. ചന്ദ്രനില്‍ നിന്നും 2.1 കിലോമീറ്റര്‍ ദൂരെവെച്ചാണ് ലാന്‍ഡറില്‍ നിന്നും ആശയ വിനിമയം നഷ്ടമായത്.
നിര്‍ണായകമായ സോഫ്റ്റ് ലാൻഡി൦ഗ് തുടങ്ങി 10 മിനിറ്റുകള്‍ക്ക് ശേഷമാണ് പാളിച്ച സംഭവിച്ചത്. ഇതോടെ ചാന്ദ്രയാന്‍ 2 അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അതേസമയം വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ചന്ദ്രോപരിതലത്തില്‍ നിന്നും 2.1 കിലോമീറ്റര്‍ മുകളില്‍ വെച്ചാണ് ലാന്‍ഡറില്‍ നിന്നുള്ള സിഗ്നലുകള്‍ നഷ്ടമായത്. വിക്രം ലാന്‍ഡറില്‍ നിന്നുള്ള സിഗ്നലുകള്‍ നഷ്ടമായതോടെ വിക്രം ലാന്‍ഡറില്‍ നിന്നും പ്രഗ്യാന്‍ റോവറില്‍ നിന്നുമുള്ള വിവരങ്ങളാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. അതേസമയം ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്റര്‍ പ്രവര്‍ത്തന ക്ഷമമാണ്.വിക്രം ലാന്‍ഡറിന് എന്താണ് സംഭവിച്ചതെന്ന അനിശ്ചിതത്വം തുടരുമ്പോഴും 978 കോടി മുടക്കിയ ഇന്ത്യയുടെ അഭിമാന പദ്ധതി വിജയകരം തന്നെയാണെന്നാണ് ശാസ്ത്ര ലോകം അഭിപ്രായപ്പെടുന്നത്.