അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത ഗോപകുമാറിൻ്റെ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. രഞ്ജിതയുടെ അമ്മയുടെ ഡിഎൻഎ സാമ്പിളുമായാണ് യോജിച്ചത്. മൃതദേഹം നാളെ നാട്ടിലെത്തിക്കും. സംസ്കാരം നാളെ തന്നെ നടത്തുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്. നാളെ രാവിലെ ഏഴ് മണിക്ക് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുമെന്നാണ് വിവരം. പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനമുണ്ടാകും. വൈകിട്ട് വീട്ടുവളപ്പിൽ സംസ്കാരം നടത്തും.
കഴിഞ്ഞ 8 മാസമായി ബ്രിട്ടനിലാണ് രഞ്ജിത നഴ്സ് ആയി ജോലി ചെയ്തിരുന്നത്. നാട്ടിൽ സർക്കാർ ജോലിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വന്ന് മടങ്ങുമ്പോഴാണ് രഞ്ജിത വിമാന അപകടത്തിൽപ്പെട്ട് മരിച്ചത്. ജൂലൈയിൽ നാട്ടിലെ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് അപകടം. അമ്മ തുളസി, മക്കൾ: ഇന്ദുചൂഡന്‍, ഇതിക. മകന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും മകള്‍ ഏഴാം ക്ലാസിലുമാണ്.
Also Read: Suicide: യുപിയിൽ നാലു വയസുകാരനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി
ഗോപകുമാരന്‍ നായര്‍- തുളസി ദമ്പതികളുടെ മകളാണ് രഞ്ജിത. ഗുജറാത്തിലെ ആശുപത്രിയിലാണ് രഞ്ജിത നഴ്‌സിങ് ജോലി ആരംഭിക്കുന്നത്. തുടർന്ന് ജോലിക്കായി ഒമാനിലേക്ക് പോയി. ഒമാനില്‍ നിന്ന് പിന്നീട് ബ്രിട്ടനിലേക്കും ജോലിക്കായി പോയി. അഞ്ച് വര്‍ഷം മുമ്പ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രഞ്ജിതക്ക് ജോലി ലഭിച്ചിരുന്നു. തുടർന്ന് ദീര്‍ഘകാല അവധിയെടുത്ത് വിദേശത്തേക്ക് പോകുകയായിരുന്നു. രഞ്ജിതയ്ക്ക് രണ്ട് കുട്ടികളാണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.