പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തിൽ.
പത്തനംതിട്ട എൻഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി മണ്ഡലത്തിലെത്തുന്ന അമിത് ഷാ ഇന്ന് റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കും. വൈകിട്ട് മൂന്ന് മണിയ്ക്ക് സെന്‍റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്നാണ് റോഡ് ഷോ ആരംഭിക്കുക. പത്തനംതിട്ട നഗരം ചുറ്റിയ ശേഷം റോഡ് ഷോ ജില്ലാ സ്റ്റേഡിയത്തിൽ സമാപിക്കും. തുടര്‍ന്നാണ് പൊതുയോഗം നടക്കുക. 50000ത്തോളം പ്രവര്‍ത്തകര്‍ റാലിയിലും പൊതുയോഗത്തിലുമായി പങ്കെടുക്കുമെന്ന് സൂചന.
പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം അമിത് ഷാ വൈകിട്ട് ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് റാലിയിലും പങ്കെടുക്കും. കഴിഞ്ഞ ദിവസം തൃശ്ശൂരിൽ എൻഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പ്രചാരണത്തിനും അമിത് ഷാ എത്തിയിരുന്നു. ശബരിമല വിശ്വാസ സംരക്ഷണത്തിനായി ഏതറ്റം വരെയും പോകുമെന്നും അയ്യപ്പവിശ്വാസികള്‍ക്കൊപ്പം ഉണ്ടാകുമെന്നും അമിത് ഷാ തൃശ്ശൂരിൽ പ്രസംഗിച്ചിരുന്നു. ശബരിമലയുടെ വിശുദ്ധി തകര്‍ക്കാൻ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമിച്ചെന്നും കേരളത്തിലെ സര്‍ക്കാര്‍ സുപ്രീം കോടതി വിധിയുടെ മറ പിടിച്ച് ഭക്തര്‍ക്കെതിരെ അക്രമം അഴിച്ചു വിട്ടെന്നും ആരോപിച്ചു. 30000 പേരെയെങ്കിലും സര്‍ക്കാര്‍ ജയിലിൽ പിടിച്ചിട്ടെന്നും അമിത് ഷാ പറഞ്ഞു.
നിരവധി സുപ്രീം കോടതി വിധികള്‍ നടപ്പാകാതെ കിടക്കുന്നുണ്ടെന്നും ശബരിമല വിധി മാത്രം നടപ്പാക്കാൻ എന്താണിത്ര തിടുക്കമെന്നും ഷാ ചോദിച്ചിരുന്നു. പത്തനംതിട്ടയിലെ പ്രസംഗത്തിൽ പൂര്‍വ്വാധികം ശക്തിയോടെ അമിത് ഷാ ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടുമെന്നാണ് വിലയിരുത്തൽ.