മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനലുകളായ ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി.
Asianet and MediaOne channels which were banned for 48 hours yesterday by I&B ministry for allegedly communally insensitive coverage of Delhi violence, are back on air. #Kerala pic.twitter.com/nd9DBljauT
— ANI (@ANI) March 7, 2020
48 മണിക്കൂര്‍ നേരത്തേയ്ക്ക് സംപ്രഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തി മാര്‍ച്ച് ആറാം തീയതിയാണ് മിനിസ്ട്രി ഓഫ് ഇന്ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്കാസ്റ്റിംഗ് ഉത്തരവിറക്കിയത്.
ഇന്നലെ രാത്രി 7:30 മുതലായിരുന്നു വിലക്ക്. എന്നാല്‍ 48 മണിക്കൂര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ന് രാവിലെയോടെ പിന്‍വലിക്കുകയായിരുന്നു.
ഡല്‍ഹി കലാപത്തെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ നല്‍കിയതിനെതിരെയാണ് ചാനലുകളെ വിലക്കിയതെന്ന്‍ മിനിസ്ട്രി ഓഫ് ഇന്ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്കാസ്റ്റിംഗ് നല്‍കിയ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഡല്‍ഹിയിലെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്ത രീതിയിൽ 1994 ലെ കേബിൾ ടെലിവിഷൻ നെറ്റ്‍വര്‍ക്ക് നിയമത്തിന്‍റെ ലംഘനം ആരോപിച്ചായിരുന്നു രണ്ടു ചാനലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസിന്‍റെ വിലക്ക് രാത്രി ഒന്നരയോടെയും മീഡിയ വണ്ണിന്‍റെ വിലക്ക് ഇന്ന് രാവിലെ 9:30 ഓടെയുമായിരുന്നു പിന്‍വലിച്ചത്. ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണിനും ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ വ്യാപകമായ പ്രതിഷേധമാണ് രാഷ്ട്രീയ സാമൂഹിക മാധ്യമ മേഖലയില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും ഉയര്‍ന്ന്‍ വന്നത്.
കേന്ദ്രസര്‍ക്കാരിന്‍റെ ഈ വിലക്ക് ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കൂടാതെ കേന്ദ്ര സര്‍ക്കാരിന്‍റെ ഈ നിലപാടിനെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അപലപിച്ചു.
എന്നാല്‍ ഏഷ്യാനെറ്റ് മാപ്പ് എഴുതി നല്‍കിയെന്നും വന്‍തുക പിഴയായി ചാനലില്‍ നിന്നും ഈടാക്കിയിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്. മാപ്പപേക്ഷയും പിഴയൊടുക്കലും നടത്തുന്ന പക്ഷം നിരോധനം നീക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.