ന്യൂഡൽഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കേണ്ടതാണെന്ന് സുപ്രീംകോടതി. നിലവറ തുറന്നാല്‍ ആരുടേയും വികാരം വ്രണപ്പെടില്ല. നിലവറയിലെ വസ്തുക്കളുടെ കണക്കെടുക്കണമെന്നും തുറന്നില്ലെങ്കില്‍ അത് അനാവശ്യ സംശയങ്ങള്‍ക്ക് കാരണമാകുമെന്നും സുപ്രിംകോടതി പറഞ്ഞു.
പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ബെഞ്ച് ബി നിലവറയും തുറക്കേണ്ടതുണ്ടെന്ന നിരീക്ഷണം നടത്തിയത്.
ആറു നിലവറകളിൽ ബി. നിലവറമാത്രമാണ് തുറക്കാനുള്ളത്. നിലവറ തുറക്കുന്നത് ആരുടെയും ആചാരങ്ങളെ വൃണപ്പെടുത്തില്ല. കണക്കെടുപ്പ് നടത്തി അനാവശ്യ ദുരൂഹതകൾ നീക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. സുപ്രീംകോടതിയുടെ നിർദേശങ്ങളെ അമിക്കസ് ക്യൂറി പിന്തുണച്ചു. നിലവറ തുറക്കണമെന്നാണ് എല്ലാവരുടെയും അഭിപ്രായമെന്നും അമിക്കസ് ക്യൂറി അറിയിച്ചു.
ഇതെത്തുടര്‍ന്ന്‍ രാജകുടുംബവുമായി ചർച്ച ചെയ്യാൻ കോടതി അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യനെ കോടതി ചുമതലപ്പെടുത്തി. രാജകുടുംബത്തിന്റെ നിലപാട് കോടതിയെ അറിയിക്കണമെന്നും നിർദേശമുണ്ട്.
അതിനിടെ, ക്ഷേത്രത്തിൽനിന്ന് എട്ട് വജ്രങ്ങൾ കണാതായത് അന്വേഷിക്കണമെന്ന ആവശ്യം കോടതി തള്ളി. വജ്രങ്ങൾ കാണാനില്ലെന്ന് അമിക്കസ്ക്യൂറി ഗോപാൽ സുബ്രഹ്മണ്യം കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. വിഗ്രഹത്തിന്‍റെ ശിരസ്സിൽ പതിപ്പിച്ചിരുന്ന എട്ട് വജ്രങ്ങളാണ് കാണാതായത്. ഇവയ്ക്ക് എൺപത് വർഷത്തോളം പഴക്കമുണ്ട്.