തിരുവനന്തപുരം: ജനുവരി 1ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഉയരുന്ന വനിതാ മതിലിൽ പങ്കെടുടുക്കുമെന്ന ബിഡിജെഎസ് നിലപാട് സ്വാഗതാര്‍ഹമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സംഘടനകൾക്ക് വനിതാ മതിലിൽ നിന്നും മാറി നിൽക്കാനാകില്ല. ബിഡിജെഎസ് നവോത്ഥാന മൂല്യങ്ങൾക്ക് വില നൽകുന്നത് കൊണ്ടാകാം ഈ നിലപാട് സ്വീകരിച്ചത്. ശബരിമലയിൽ ശാന്തിക്കും സമാധാനത്തിനുമാണ് സർക്കാർ മുൻഗണന, അദ്ദേഹം പറഞ്ഞു.
പാലക്കാട് ക്ഷേമ പെന്‍ഷനിൽ നിന്നും വനിതാമതിലിനായി പിരിവ് നടത്തിയെന്ന് പറഞ്ഞ സംഭവത്തിൽ ഗൂഡാലോചനയുണ്ടെന്നും മന്ത്രി ആരോപിച്ചു. വനിതാ മതിലിന്‍റെ പേരില്‍ പണപ്പിരിവ് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, വനിതാ മതിലില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ടെന്നും എന്നാല്‍ വനിതാമതിലില്‍ പങ്കെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ല എന്നും ആരോഗ്യ സാമൂഹ്യക്ഷേമ മന്ത്രി കെ.കെ.ശൈലജ പറഞ്ഞിരുന്നു.
പ്രതിപക്ഷം ശക്തമായി എതിര്‍ക്കുമ്പോള്‍ തന്നെ വനിതാ മതില്‍ വന്‍ വിജയമാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.’വര്‍ഗീയ മതിലെ’ന്നു പ്രതിപക്ഷം എതിര്‍ക്കുന്ന വനിതാ മതിലിനെ സ്‌നേഹമതിലാക്കി മാറ്റണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
ജനുവരി ഒന്നിന് ഉയരുന്ന വനിതാ മതിലില്‍ 30 ലക്ഷത്തിലേറെ വനിതകള്‍ അണിനിരക്കുമെന്നാണ് വിലയിരുത്തല്‍.