മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരി, തനിക്കെതിരായ പീഡനക്കേസിൽ നല്‍കിയ മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വിധി പറയും.
മുംബൈയിലെ ദിന്‍ഡോഷി സെന്‍ഷന്‍സ് കോടതിയിലാണ് ബിനോയ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്.
അതേസമയം, കെട്ടിച്ചമച്ച തെളിവുകള്‍ വച്ചാണ് യുവതി പരാതിയുണ്ടാക്കിയിരിക്കുന്നതെന്നും ബ്ലാക്ക് മെയില്‍ ചെയ്ത് പണം നേടുകയാണ് യുവതിയുടെ ലക്ഷ്യമെന്നും ബിനോയ് കോടിയേരിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വിട്ടോബ മസൂര്‍ക്കര്‍ കോടതിയില്‍ വാദിച്ചു.
ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിര്‍ത്ത മുംബൈ പൊലീസ് ലൈംഗികപീഡനം, വഞ്ചന തുടങ്ങി ഗുരുതരമായ കുറ്റങ്ങളാണ് ബിനോയിയുടെ പേരിലുള്ളത് എന്ന് ചൂണ്ടിക്കാട്ടി.
ബിഹാര്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് ബിനോയിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്. വിവാഹിതനാണെന്ന വിവരം മറച്ചു വച്ചാണ് ബിനോയ് തനിക്ക് വിവാഹവാഗ്ദാനം നല്‍കുകയും പീഡിപ്പിക്കുകയും ചെയ്തെന്നും ഈ ബന്ധത്തില്‍ എട്ട് വയസ്സുള്ള ഒരു മകന്‍ തനിക്കുണ്ടെന്നും പരാതിയില്‍ യുവതി ആരോപിച്ചിരുന്നു.
യുവതിയുടെ പരാതിയില്‍ കേസെടുത്ത മുംബൈ പൊലീസ് അന്വേഷണത്തിനായി കണ്ണൂരിലെത്തിയെങ്കിലും ബിനോയിയെ കണ്ടെത്താന്‍ സാധിച്ചില്ല. ബിനോയ് ഇപ്പോള്‍ ഒളിവിലാണെന്നാണ് വിവരം. മൊബൈല്‍ ഫോണുകളെല്ലാം സ്വിച്ച്ഡ് ഓഫായ നിലയിലാണ്.ബിനോയ്
ബീഹാര്‍ സ്വദേശിനിയും മുംബൈയിലെ ഡാൻസ് ബാർ ജീവനക്കാരിയായ യുവതിയാണ് ബിനോയ് കോടിയേരിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി 2009 മുതല്‍ 2018 വരെ ബിനോയ് തന്നെ പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. കൂടാതെ, ഈ ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പറയുന്നു.
മുംബൈ അന്ധേരിയിലെ ഒഷിവാര പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് മുപ്പത്തിമൂന്നുകാരിയായ യുവതി പരാതി നൽകിയത്. ബിനോയ് താന്‍ വിവാഹിതനാണെന്ന വിവരം മറച്ചു വച്ചിരുന്നതായും യുവതി പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.