)
കൊച്ചി: കേരളതീരത്ത് തീപിടുത്തമുണ്ടായ കപ്പലിൽ നിന്നും രക്ഷപ്പെട്ട 18 നാവികരെ മംഗളൂരുവിലെത്തിച്ചിരുന്നു. ഇവരിൽ ആറ് പേർക്ക് പരിക്കേറ്റിരുന്നു. അതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
എന്നാൽ പുകശ്വസിച്ച് ആരോഗ്യനില വഷളായിരുന്ന രണ്ടു പേരുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. നിലവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള രണ്ട് പേർക്ക് 35 മുതൽ 40 ശതമാനം വരെ പൊള്ളലേറ്റതായാണ് റിപ്പോർട്ട്. ഇവർക്ക് മുഖത്തും കയ്യലും കാലിലും ഗുരുതമായി പൊള്ളലേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. മാത്രമല്ല ചൂട് പുകശ്വസിച്ചതിനെ തുടർന്ന് ഇവരുടെ മൂക്കിനകത്തും പൊള്ളലേറ്റിട്ടുണ്ട്.
രക്ഷപ്പെട്ട 18 പേരിൽ ആരോഗ്യനില തൃപ്തികരമായ 12 പേരെ ആശുപത്രിയിൽ നിന്നും ഹോട്ടലിലേയ്ക്ക് മാറ്റിയിരുന്നു. 18 പേരിൽ ചൈനയില്‍ നിന്ന് എട്ട്, തായ്‌വാനില്‍ നിന്ന് നാല്, മ്യാൻമറിൽ നിന്ന് നാല്, ഇന്‍ഡോനേഷ്യയില്‍ നിന്നുമുള്ള രണ്ടു പേരുമാണ് ഉള്ളത്.
ഇതിനിടയിൽ കപ്പലിൽ നിന്ന് കാണാതായ നാല് നാവികരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇതിനിടെ അപകടത്തിൽപ്പെട്ട കപ്പലിലെ തീ കെടുത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ് എന്നാണ് റിപ്പോർട്ട്. കപ്പലിനുള്ളിലെ കണ്ടെയ്നറുകളിൽ തീപിടുത്തവും പൊട്ടിത്തെറിയും ഉണ്ടാക്കുന്ന വസ്തുക്കൾ ഉണ്ടെന്നത് തീകെടുത്താനുള്ള ശ്രമം ദുഷ്കരമാക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
കടലിൻ്റെ ആവാസവ്യവസ്ഥയെ ബാധിച്ചേക്കാവുന്ന പാരിസ്ഥിതിക ആഘാതം സൃഷ്ടിച്ചേക്കാവുന്ന അപകടരമായ വസ്തുക്കൾ ഉള്ള കണ്ടെയ്നറുകൾ കടലിൽ വീഴുന്നത് അപകടത്തിൻ്റെ തീവ്രത വർദ്ധിപ്പിക്കും. കടലിൽ വീണ കണ്ടെയ്നറുകൾ കൊച്ചിക്കും കോഴിക്കോടിനും ഇടയിലുള്ള തീരത്ത് അടിഞ്ഞേക്കാമെന്നും റിപ്പോർട്ടുണ്ട്. കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരള തീരത്തിന്റെ സമാന്തര ദിശയില്‍ നീങ്ങാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നിലവില്‍ ചില കണ്ടെയ്‌നറുകള്‍ കടലിന്റെ പ്രതലത്തില്‍ കപ്പലിനോട് ചേര്‍ന്ന് ഒഴുകി നടക്കുകയാണെന്നും തീപ്പിടിക്കാന്‍ സാധ്യതയുള്ളതും പ്രതിപ്രവര്‍ത്തനം നടത്താന്‍ സാധ്യതയുള്ളതുമായ വസ്തുക്കളാണ് ഇതിലുള്ളതെന്നും അതുകൊണ്ടു തന്നെ കപ്പലിന്റെ അടുത്തേക്ക് കോസ്റ്റ് ഗാര്‍ഡിന്റെയോ മറ്റ് കപ്പലുകളോ എത്തുന്നത് ദുഷ്കരമാണെന്നും റിപ്പോർട്ടുണ്ട്.
നിലവിൽ രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി അഞ്ച് കോസ്റ്റ്ഗാര്‍ഡ് വെസലുകളാണ് ഉള്ളത്. കൂടുതല്‍ കണ്ടെയ്‌നറുകള്‍ കത്താന്‍ സാധ്യതയുള്ളതിനാല്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ചരക്കുകപ്പലിന് തീപിടിച്ചത് ഇന്നലെ ഉച്ചയോടെയാണ്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറു ഭാഗത്തായി 78 നോട്ടിക്കൽ മൈൽ അകലെ ഉള്‍ക്കടലിലായിരുന്നു അപകടം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.