High Court of Kerala: ഇന്നത്തെ കാലത്ത് വിദ്യാർഥികളുടെ സ്വഭാവവും അച്ചടക്കവും മറ്റും സംബന്ധിച്ച് എന്തെങ്കിലും നടപടി എടുക്കാൻ അധ്യാപകർ ഭയപ്പെടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി

കൊച്ചി: വിദ്യാർഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനും അച്ചടക്കം ശീലിപ്പിക്കുന്നതിനുമായി അധ്യാപകർ നൽകുന്ന ചെറിയ ശിക്ഷകൾക്ക് പോലും അവർക്കെതിരെ ക്രിമിനൽ കേസെടുക്കുന്നുവെന്ന് ഹൈക്കോടി. സ്കൂളിലോ കോളജിലോ ഉണ്ടാകുന്ന ഇത്തരം കാര്യങ്ങളുടെ പേരിൽ പരാതി ലഭിച്ചാൽ അന്വേഷണ ഉദ്യോഗസ്ഥൻ അധ്യാപകന് നോട്ടിസ് നൽകി പ്രാഥമികാന്വേഷണം നടത്തണമെന്നും കേസിൽ കഴമ്പുണ്ടോ എന്നു പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
പ്രാഥമികാന്വേഷണ സമയത്ത് അധ്യാപകനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ആറാം ക്ലാസ് വിദ്യാർഥിയായ തന്റെ മകനെ അധ്യാപകൻ വടി കൊണ്ട് തല്ലി എന്നു കാട്ടി പിതാവ് നൽകിയ ഹർജിയിൽ വിഴിഞ്ഞം പൊലീസ് എടുത്ത ക്രിമിനൽ കേസിലാണ് ഹൈക്കോടതിയുടെ വിധി. അധ്യാപകന് മുൻകൂർ ജാമ്യം അനുവദിക്കാനും കോടതി ഉത്തരവിട്ടു.
ഇന്നത്തെ കാലത്ത് വിദ്യാർഥികളുടെ സ്വഭാവവും അച്ചടക്കവും മറ്റും സംബന്ധിച്ച് എന്തെങ്കിലും നടപടി എടുക്കാൻ അധ്യാപകർ ഭയപ്പെടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. നല്ലത് കരുതി എന്തെങ്കിലും ചെയ്താലും തങ്ങൾക്കെതിരെ ക്രിമിനൽ കേസ് വരും എന്നാണ് അവർ ഭയപ്പെടുന്നത്. മുൻപ് അധ്യാപകര്‍ ഏർപ്പെടുത്തിയിരുന്ന അച്ചടക്ക നടപടികൾ വിദ്യാർഥികളുടെ ഭാവി മികച്ച രീതിയിൽ ഉണ്ടാക്കിയെടുക്കാൻ ഉപകരിച്ചിരുന്നു. ഒരു വിദ്യാർഥിയുടെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരവുമായ ഉന്നതിയില്‍ ഒരു അധ്യാപകന് വലിയ പങ്കാണുള്ളത്. ഒരു വിദ്യാർഥി സ്കൂളിൽ പ്രവേശിച്ചു കഴിഞ്ഞാൽ അവരുടെ മികച്ച ഭാവിക്കു വേണ്ടി മാതാപിതാക്കൾ അധ്യാപകർക്ക് എല്ലാ സ്വാതന്ത്ര്യവും നൽകുകയാണ്.
അധ്യാപകർ അവരുടെ ഉത്തരവാദിത്തം നിറവേറ്റുമ്പോൾ അവിടെ ക്രിമിനൽ കേസ് പോലുള്ള ഭീഷണികൾ ഉണ്ടാകാൻ പാടില്ല. എന്നാൽ എല്ലാ അധ്യാപകരുടേയും എല്ലാ പ്രവർത്തികളും നല്ലതാണ് എന്നു പറയുന്നില്ല. എന്നാൽ ഉപദേശിച്ചതിന്റെ പേരിലോ ചെറിയ ശിക്ഷ നൽകുന്നതിന്റെ പേരിലോ അധ്യാപക സമൂഹമാകെ കേസ് നേരിടേണ്ടി വരുന്ന സ്ഥിതി പാടില്ല എന്നും കോടതി അഭിപ്രായപ്പെട്ടു.
അധ്യാപകരാണ് അടുത്ത തലമുറയെ വാർത്തെടുക്കുന്നത്. വിദ്യാർഥികളുടെ നല്ലതിനും അവരെ അച്ചടക്കമുള്ളവരും മികച്ച പൗരന്മാരുമാക്കി മാറ്റിയെടുക്കുന്നതിനിടെ ചെറിയ കാര്യങ്ങളുടെ പേരിൽ പോലും അവർക്കെതിരെ കേസും മറ്റും നൽകുന്നു. ഇത് അവസാനിക്കണം. അധ്യാപകനെതിരെ സ്കൂളിൽ വിദ്യാർഥിയുമായി ബന്ധപ്പെട്ടു പരാതി ലഭിച്ചാൽ ഡിവൈഎസ്പി റാങ്കിൽ കുറയാത്ത മേലുദ്യോഗസ്ഥന്റെ അനുമതിയോടെ അന്വേഷണ ഉദ്യോഗസ്ഥൻ 14 ദിവസത്തിനുള്ളിൽ പ്രാഥമികാന്വേഷണം നടത്തണം.
കേസിൽ കഴമ്പുണ്ട് എന്നു തോന്നിയാൽ കേസ് റജിസ്റ്റർ ചെയ്യാം. ഈ അന്വേഷണത്തിന്റെ ഘട്ടത്തിൽ അധ്യാപകനെ അറസ്റ്റ് ചെയ്യാനും പാടില്ല. ഇക്കാര്യങ്ങൾ വ്യക്തമാക്കി സംസ്ഥാന ഡിജിപി സർക്കുലർ പുറത്തിറക്കണമെന്നും കോടതി നിർദേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.